എസ്എഫ്ഐയുടെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയ് വിവാഹിതയാവുകയാണ്. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. വിവാഹത്തിന്റേതായ യാതൊരു ടെൻഷനുമില്ലാതെ ചുറുചുറുക്കോടെയാണ് സിന്ധു ജോയ് വിവാഹവിശേഷങ്ങൾ പങ്കുവച്ചത്. സിന്ധുവിന്റെ വാക്കുകളിൽ പറഞ്ഞാൽ 'അൽപം വൈകിയാണെങ്കിലും ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന ആഹ്ലാദമെല്ലാമുണ്ട്'. നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ചു നടക്കാനിരിക്കുന്ന വിവാഹ നിശ്ചയത്തെക്കുറിച്ചും ഈ വരുന്ന ഇരുപത്തേഴിനു നടക്കുന്ന വിവാഹത്തെക്കുറിച്ചുമെല്ലാം മനോര ഓൺലൈൻ വായനക്കാരുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് സിന്ധു ജോയ്.
വിവാഹം കഴിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ...
വിവാഹം കഴിക്കാൻ പോകുന്നത് എന്റെ ഉറ്റ സുഹൃത്തിനെയാണ് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതുകൊണ്ടുതന്നെ എനിക്കൊരുപാടു ടെൻഷനുമില്ല. ഒരുവർഷം മുമ്പ് സഭയുടെ ഒരു പരിപാടിയിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അന്നുതൊട്ട് നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. ഞങ്ങൾക്കിടയിലും ഒരുപാട് കോമൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് വിവാഹം കഴിക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നത്.
ഞങ്ങൾ ഒരേതൂവൽ പക്ഷികൾ...
സത്യത്തിൽ ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല, ഭാര്യ മരിക്കുകയായിരുന്നു. ഭാര്യ മരിച്ചതോടെ അദ്ദേഹം ആകെ തകർന്നു, ആ വിഷമത്തിൽ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഇതേസമയത്ത് ഞാൻ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളിൽ വേദനിക്കുന്ന രണ്ടുപേർ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്.
മൂന്നുമാസം മുമ്പ് പ്രൊപോസ് ചെയ്യുമ്പോൾ ആദ്യം എനിക്കൊരു ഞെട്ടലായിരുന്നു, പിന്നെ എനിക്കു തോന്നി ഒരുവർഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. അത്രത്തോളം ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവർക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടിൽ വന്നിട്ടുള്ള സമയം കൂടിയായതിനാൽ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു.
മനസമ്മതവും വിവാഹവും തീർത്തും ലളിതം...
നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ചാണ് മനസമ്മതം നടത്തുന്നത്. ശേഷം വരുന്ന 27ന് അവിടെവച്ചുതന്നെ വിവാഹവും നടത്തും. തീർത്തും ലളിതമായ ചടങ്ങുകളാണ് ഞങ്ങൾ ഇരുവരും ആഗ്രഹിക്കുന്നത്. എന്നുകരുതി ആഘോഷം തീരെ ഇല്ലെന്നല്ല, ഞങ്ങളുടെ ഉറ്റസുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങുകളായിരിക്കും. വിവാഹച്ചിലവുകൾ മറ്റെന്തെങ്കിലും സാമൂഹികസേവനങ്ങൾക്കോ ധനസഹായങ്ങളിലേക്കോ നീക്കി വെക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
അദ്ദേഹം എന്നെപ്പോലെയല്ല, ഒരു സാധു...
വിവാഹത്തെക്കുറിച്ച് അങ്ങനെ പ്രത്യേകിച്ച് സങ്കൽപങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. പ്രത്യേകിച്ച് സാമൂഹിക രംഗത്തു പ്രവർത്തിക്കുന്ന ഒരാള്‍ ആയതുകൊണ്ട് അതു മനസിലാക്കാൻ കഴിയുന്ന ഒരാൾ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്ടുവർഷമായി എനിക്കു വിവാഹ ആലോചനകൾ വരുന്നുണ്ട്, പക്ഷേ വരുന്നവരെല്ലാം ഒട്ടേറെ നിബന്ധനകളുടെയും കാർക്കശ്യങ്ങളുടെയും ലിസ്റ്റുമായിട്ടായിരിക്കും വരുന്നത്. അത്തരക്കാരോട് ഒത്തുപോകാൻ എനിക്കു പറ്റില്ല. വ്യക്തിത്വത്തിന്, സ്വാതന്ത്രത്തിന് കടിഞ്ഞാൺ ഇടാത്ത ഒരു സാധുവായ വ്യക്തിയാണ് അദ്ദേഹം. ഒപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ എന്നെപ്പോലെ തന്നെ തൽപരനുമാണ്. എനിക്ക് ഏറ്റവും പിന്തുണ തരുന്ന എന്റെ ഉറ്റ സുഹൃത്താണ് പങ്കാളിയാകുന്നത്, അതിൽപരം ഭാഗ്യമുണ്ടോ.
വിവാഹശേഷം രാഷ്ട്രീയത്തിലേക്ക്...
വിവാഹശേഷം അദ്ദേഹത്തോടൊപ്പം ലണ്ടനിൽ പോകാൻ തന്നെയാണ് തീരുമാനം. എന്നുകരുതി കേരളത്തിലേക്ക് ഇല്ലെന്നല്ല. അങ്ങനെ പൂർണമായും ഒരു പറിച്ചുനടൽ സാധ്യമല്ലല്ലോ. പിന്നെ രാഷ്ട്രീയം കുട്ടിക്കാലം തൊട്ടേ എന്റെ ഉള്ളിലുള്ളതാണ്. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി തീർത്തും രാഷ്ട്രീയത്തിലില്ലെന്നു പറയാനാകില്ല. രാഷ്ട്രീയപരമായ കാര്യങ്ങൾ അറിയുകയും അവയെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതു ലണ്ടനിൽ പോയാലും തുടരും. മാത്രമല്ല വിവാഹിതയായെന്നു കരുതി രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുകയാണെന്നും കരുതരുത്.
വിവാഹം അറിഞ്ഞപ്പോൾ ചിലരൊക്കെ ഞെട്ടി...
വിവാഹക്കാര്യം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയാമായിരുന്നു. അല്ലാത്ത ചിലർക്ക് അതൊരു സർപ്രൈസ് ആയിരുന്നു. അദ്ദേഹം കുറച്ചു ശാന്തസ്വഭാവക്കാരനും ഞാൻ അൽപം വായാടിയുമാണ്. അതുകൊണ്ട് കുറേപേർ പറഞ്ഞു ഈ കോംബിനേഷൻ രസകരമായിരിക്കുമെന്ന്.