ന്യൂഡൽഹി∙ മഹേന്ദ്ര സിങ് ധോണിയെന്ന ക്യാപ്റ്റൻ തനിക്ക് വെറുമൊരു നേതാവു മാത്രമായിരുന്നില്ല, പല സന്നിഗ്ധ ഘട്ടങ്ങളിലും തന്റെ രക്ഷകനുമായിരുന്നുവെന്ന് ക്യാപ്റ്റൻ പദവിയിൽ ധോണിയുടെ പിൻഗാമിയായ വിരാട് കോഹ്‍ലി. പലപ്പോഴും ഫോം നഷ്ടപ്പെട്ട് ഉഴറിയ ഘട്ടങ്ങളിൽ ടീമിലെ സ്ഥാനം ഭീഷണിയിലായപ്പോൾ തുണയായി നിന്നത് ധോണിയായിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു.
2008ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ നാളുമുതൽ ‘ക്യാപ്റ്റൻ കൂളിന്’ കീഴിലാണ് കോഹ്‍ലി കളിച്ചിട്ടുള്ളത്. തുടക്കക്കാലത്ത് പലപ്പോഴും സ്ഥിരത പുലർത്താനാകാതെ ഉഴറിയ കാലത്തും തന്റെ കഴിവിലും മികവിലും ധോണിയെന്ന ക്യാപ്റ്റൻ വിശ്വാസമർപ്പിച്ചിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു.
രാജ്യാന്തര കരിയറിന്റെ ആരംഭത്തിൽ എന്നെ നയിക്കുകയും നിരവധി അവസരങ്ങൾ തന്ന് സഹായിക്കുകയും ചെയ്ത വ്യക്തിയാണ് ധോണി. ഒരു ക്രിക്കറ്ററെന്ന നിലയിൽ വളരുന്നതിന് എനിക്ക് ആവശ്യത്തിലധികം അവസരങ്ങളും സമയവും അദ്ദേഹം നൽകിയിട്ടുണ്ട്. പലപ്പോഴും ടീമിന് പുറത്താകേണ്ട ഘട്ടങ്ങളിൽ തനിക്ക് പിന്തുണ നൽകി കൂടെ നിൽക്കാനും ധോണി സന്മനസ് കാട്ടിയിട്ടുണ്ടെന്ന് ‘ബിസിസിഐ ടിവി’ക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‍ലി പറഞ്ഞു.
തീർച്ചയായും എനിക്ക് മുന്നിലുള്ളത് വളരെ വലിയ വെല്ലുവിളിയാണെന്ന ബോധ്യമുണ്ട്. മഹേന്ദ്ര സിങ് ധോണിയേക്കുറിച്ച് ഓർമിക്കുമ്പോൾതന്നെ മനസിലേക്ക് വരുന്ന വാക്ക് ‘ക്യാപ്റ്റൻ’ എന്നതാണ്. മറ്റൊരു തരത്തിലും ധോണിയെ ഓർമിക്കാൻ നമുക്കാകില്ല. എക്കാലവും എന്റെ ക്യാപ്റ്റൻ ധോണി തന്നെയായിരിക്കും - കോഹ്‍ലി പറഞ്ഞു.
നേരത്തെ, പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞതോടെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമുകളുടെ നായകനായി വിരാട് കോഹ്‌ലിയെ ബിസിസിഐ സിലക്‌ഷൻ സമിതി തിരഞ്ഞെടുത്തിരുന്നു. എം.എസ്. ധോണിയുടെ പിൻഗാമിയായി നായകത്വം ഏറ്റെടുത്തതോടെ, എല്ലാ ഫോർമാറ്റുകളിലും ടീം ഇന്ത്യയെ ഇനി കോഹ്‌ലി നയിക്കും. നിലവിൽ ടെസ്റ്റ് ടീമിന്റെ മാത്രം നായകനാണ് ഇരുപത്തിയെട്ടുകാരനായ കോഹ്‍ലി.