നൂകാംപിന്റെ ആകാശത്ത് ഇന്നു പുലർച്ചെ ആ അദ്ഭുതം വിരിഞ്ഞു. അസാധ്യമെന്നു കരുതിയ വിജയം സ്പാനിഷ് വമ്പൻമാരായ ബാർസിലോന അനായാസം കൈപ്പിടിയിലൊതുക്കി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ രണ്ടാംപാദത്തിൽ നാലു ഗോള്‍ കടവുമായിറങ്ങിയ ബാർസിലോന, ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെയ്നെ ഗോൾമഴയിൽ മുക്കി ക്വാർട്ടറിലേക്കു മന്നേറി. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ബാർസയുടെ വിജയം. ഇരുപാദങ്ങളിലുമായി 6–5നാണ് ബാർസ, പിഎസ്ജിയെ മറികടന്നത്.
രണ്ടാം മൽസരത്തിൽ ജർമൻ ക്ലബ് ഡോർട്മുണ്ട് പോർച്ചുഗീസുകാരായ ബെൻഫിക്കയെ 4-0ന് തോൽപ്പിച്ച് ക്വാര്‍ട്ടറിലെത്തി. സ്വന്തം മൈതാനത്തെ ആദ്യപാദം 1–0ന് ജയിച്ച ബെൻഫിക്കയെ രണ്ടാം പാദത്തിൽ ഗോൾമഴയിൽ മുക്കിയാണ് ഡോർട്മുണ്ടിന്റെയും മുന്നേറ്റം. ഗാബോൾ താരം പിയറി ഔബമെയാങ്ങിന്റെ ഹാട്രിക്കാണ് (4, 61, 85) ഡോർട്മുണ്ടിന് അനായാസ ജയമൊരുക്കിയത്. നാലാം ഗോൾ പുലിസിച്ച് (59) നേടി.
അസാധ്യം സാധ്യമാക്കുന്നവർ. എന്തുകൊണ്ട് ആരാധകർ ബാർസിലോനയെ നെഞ്ചേറ്റുവെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണിത്. ഇതേ മികവാണ് ബാർസ പിഎസ്ജിക്കെതിരെ പുറത്തെടുത്തത്. ഒരുപക്ഷേ ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിനുകൂടിയാണ് നൂകാംപ് ഇന്നു പുലർച്ചെ സാക്ഷ്യം വഹിച്ചത്. മൽസരത്തിന്റെ അവസാന എട്ടു മിനിറ്റിലാണ് ബാർസിലോന മൂന്നു ഗോളുകൾ നേടിയത് എന്നത് ഈ മൽസരത്തിന്റെ നാടകീയതയ്ക്കു തെളിവാണ്.
മൂന്നാം മിനിറ്റിൽത്തന്നെ ലൂയി സ്വാരസിലൂടെ ബാർസ മുന്നിലെത്തി. പിന്നീട് ഗോളൊഴിഞ്ഞ നീണ്ട അര മണിക്കൂർ. 40–ാം മിനിറ്റിൽ ലെയിൽ കുർസാവയുടെ സെൽഫ് ഗോളിലൂടെ ബാർസ ലീഡ് വർധിപ്പിച്ചു. ഇതേ സ്കോറിൽ ഇടവേള. എന്നാൽ, 50–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിലൂടെ ബാർസ മൂന്നടി മുന്നിൽ. 62–ാം മിനിറ്റിൽ എഡിസൻ കവാനി നേടിയ ഗോൾ ബാർസയുടെ ചീട്ടു കീറുമെന്ന് ഉറച്ച ആരാധകർ പോലും കരുതി.
എന്നാൽ, മൽസരം 88–ാം മിനിറ്റിലേക്കു കടന്നതോടെ ബാർസ തനിസ്വരൂപം പുറത്തെടുത്തു. 88, 91 മിനിറ്റുകളിൽ ഇരട്ടഗോൾ നേടിയ നെയ്മർ ബാർസയെ സ്വപ്ന ജയത്തിനരികിലേക്കു കൈപിടിച്ചു നടത്തി. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സെർജി റോബർട്ടോയുടെ ഗോളിലൂടെ സൂപ്പർ പോരാട്ടത്തന് സൂപ്പർ ക്ലൈമാക്സ്. ഇരുപാദങ്ങളിലുമായി 6–5ന്റെ അവിശ്വസനീയ ജയവുമായി ബാർസ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ.