നല്ല ഒന്നാംതരം ബാറ്റിങ് പിച്ചൊരുക്കിയിട്ടും അനുരാഗ് ഠാക്കൂറിനെയും കൂട്ടരെയും സുപ്രിംകോടതി ദൂസര എറിഞ്ഞു വീഴ്ത്തി. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കി പിടിച്ചുനിന്ന പ്രതിരോധത്തിലാണ് വലിയ വിള്ളല്‍ വീണത്. ബോര്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ടായ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയുടെയും വിക്കറ്റുകള്‍ പിഴുതുകൊണ്ടുള്ള കോടതിയുടെ കളിയില്‍ പിടിച്ചുനില്‍ക്കാനാവാതെ ബോര്‍ഡ് ടീം കുഴപ്പത്തിലായി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കുന്നത് ഉള്‍പ്പെടെ വലിയ നിര്‍ദേശങ്ങളാണ് ഇനി വരാനിരിക്കുന്നത്.
ബോര്‍ഡിലെ വമ്പന്‍മാരുെട വിക്കറ്റ് വീഴ്ചയ്ക്കു പിന്നില്‍ ചില കളിക്കാരും കളി നിര്‍ത്തിയവരും ഉണ്ടെന്നാണ് സൂചന. ബോര്‍ഡിലെ വമ്പന്‍മാരുടെ ബാറ്റിങ്ങിലെ ശക്തിദൗര്‍ബല്യങ്ങള്‍ അറിഞ്ഞ അവര്‍ ലോധകമ്മിറ്റിയെയും സുപ്രീംകോടതിയെയും വിവരങ്ങള്‍ അറിയിക്കുന്നതില്‍ മടികാണിച്ചില്ല. കോടികളുടെ വരുമാനം ഉള്ള ബോര്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ക്ക് അതിനൊത്ത പ്രതിഫലം നല്‍കുന്നില്ലെന്ന ആക്ഷേപം കളിക്കാരുടെ ഇടയില്‍ സജീവമാണ്. ബോര്‍ഡിലെ ചില കടുപിടുത്തക്കാരാണ് പ്രതിഫലം കൂട്ടിനല്‍കുന്നതിന് തടസമെന്നു കണ്ട അവര്‍ തന്ത്രപൂര്‍വം കളംമാറ്റുകയായിരുന്നു. ടെലിവിഷന്‍ സംപ്രേഷണവകാശത്തിലൂടെയും പരസ്യത്തിലൂടെയും കോടികളാണ് ബോര്‍ഡിലേക്ക് ഒഴുകിയെത്തുന്നത്. കളംഅറിഞ്ഞു ഇവര്‍ കളിച്ചപ്പോള്‍ ബോര്‍ഡിന്റെ പ്രതിരോധം ദുര്‍ബലമായി.
70വയസുകഴിഞ്ഞവര്‍ക്ക് ഇനി ക്രിക്കറ്റ് ബോര്‍ഡ് ഭരണസമിതിയില്‍ എത്താനാവില്ല. അതുപോലെ മന്ത്രിമാര്‍ക്കും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ല. തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം ഭാരവാഹിയായിരുന്നവരും കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരും ബോര്‍ഡ‍് ടീമില്‍ നിന്ന് പുറത്തുപോകും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലും സംസ്ഥാന അസോസിയേഷനുകളിലും തീരുമാനം ബാധകമാണ്. ബോര്‍ഡ് ഭരണത്തിന് പ്രഗല്‍ഭരുടെ സമിതി അമിക്കസ് ക്യൂറി ആയിരിക്കും നിശ്ചയിക്കുക. ഈമാസം 19ന് ഇക്കാര്യത്തില്‍ വ്യക്തവരും. ഈ ഭരണസമിതി ശുദ്ധികലശത്തിലെ പിന്നിലെ ശക്തികളിലേക്കുള്ള സൂചനകൂടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കഴിഞ്ഞ ജൂലൈ 18 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ബി.സി.സി.ഐ ഭരണഘടന പ്രകാരം ഭൂരിപക്ഷ അസോസിയേഷനുകകളുടെ അഭിപ്രായം മാനിച്ച് മാത്രമേ നിര്‍ദേശം നടപ്പിലാക്കാനാകൂ എന്ന കടുത്ത നിലപാടാണ് ബോര്‍ഡ് എടുത്തത്. ബി.സി.സി.ഐയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് അപ്രായോഗികമെന്നായിരുന്നു ബോര്‍ഡിന്റെ വാദം. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുതിനെതിരെ അനുരാഗ് ഠാക്കൂര്‍ ഐ.സി.സി.ക്ക് കത്തയച്ചെന്നും അതിനു അനുസരിച്ചാവും തീരുമാനവും എന്ന് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇതാണ് ഠാക്കൂറിന്റെ വിക്കറ്റ് തെറുപ്പിക്കുന്നതില്‍ നിര്‍ണായകമായത്.
ലോധകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്നും പറഞ്ഞ് ഇന്ത്യ..ഇംഗ്ലണ്ട് പരമ്പരകളും ഇന്ത്യ...ന്യൂസീലന്‍ഡ് പരമ്പരകളും നിര്‍ത്തേണ്ടിവരുമെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു. എന്നാല്‍ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനോ, മല്‍സരങ്ങളുടെ നടത്തിപ്പിനോ തടസംവരുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ലോധ വ്യക്തമാക്കിയതോടെ ബിസിസിഐയുടെ ആ പ്രതിരോധം തകര്‍ന്നടിഞ്ഞു.
2013ലെ ഐ.പി.എല്ലില്‍ നിന്ന് പുറത്തുചാടിയ ഭൂതമാണ് ബോര്‍ഡിന്റെ വിക്കറ്റ് വീഴ്ചയിലേക്ക് നയിച്ചത്. വാതുവെപ്പിന് ശ്രീശാന്തിനെയും അജിത് ചാന്ദിലയെയും അറസ്റ്റ് ചെയ്ത ബോര്‍ഡ് ക്രിക്കറ്റ് ഭരണം സംശുദ്ധമാണെന്ന കാണിക്കാന്‍ നടത്തിയ വ്യഗ്രതയാണ് സ്വന്തം വിക്കറ്റ് വീഴുന്നതിന് ഇടയായത്. അന്നത്തെ പ്രസിഡന്റ് ശ്രീനിവാസനും മരുമകന്‍ മെയ്യപ്പനും നിയന്ത്രിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും മറ്റ് ടീം ഉടമകളും വാതുവെപ്പില്‍ പങ്കാളികള്‍ ആണെന്നു കണ്ടെത്തി. ശ്രീനിവാസനും മെയ്യപ്പനും ചെന്നൈ സൂപ്പര്‍ കിങ്സും പടപടാന്ന് വീണപ്പോള്‍ സുപ്രിംകോടതിയാണ് ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനായി ലോധകമ്മിറ്റിയെ നിശ്ചയിച്ചത്. ഇത്രയൊക്കെ നടന്നിട്ടും ഒന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ വിക്കറ്റ് വീഴ്ചയ്ക്ക് കാരണം.
എന്നാല്‍ ഒരുകാര്യം പറയാതെവയ്യ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ലോകത്തിലെ സാമ്പത്തിക ശേഷിയുള്ള കായിക സംഘടനകളില്‍ ഒന്നാക്കിയത് അതത് കാലത്ത് മാറി മാറി വന്ന ഭരണസമിതിയാണ്. അവരുടെ ഭരണമികവും വിപണ മികവും ആണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയത്. അവരില്‍ ചിലര്‍ ക്ഷീരമുള്ള അകിടന്‍ ചോട്ടില്‍ കൊതുക് ചോരകുടിക്കുന്നതുപോലെയായപ്പോഴാണ് കടിഞ്ഞാണ്‍ വീണത്. എങ്കിലും കുളിപ്പിച്ച് കുളിപ്പിച്ച് ബോര്‍ഡിനെ ഇല്ലാതാക്കാതെ നോക്കേണ്ട ബാധ്യത അമിക്കസ് ക്യൂറിക്കും ലോധകമ്മിറ്റിക്കുമുണ്ട്.