ഗോളടിക്കാനാവില്ല; പക്ഷേ ഗോളടിപ്പിക്കാതിരിക്കാം... ഗോളിലേക്കുള്ള പാസുകൾ നൽകാനാവില്ല, എന്നാൽ എതിർ ടീമിന്റെ പാസുകളുടെ വഴിമുടക്കാം. പന്തുമായി മൈതാനത്ത് സ്വതന്ത്രമായി വിഹരിക്കാനാവില്ല, മറിച്ച് എതിരാളിയുടെ നീക്കത്തിനൊപ്പിച്ച് പന്തില്ലാതെ തന്നെ മൈതാനത്തുടനീളം ഓടേണ്ടി വരും. ടീമിന്റെ ഹീറോ ആവില്ല പക്ഷേ, ഓരോ ജയത്തിലും സ്വന്തം പ്രകടനം നിർണായകമാകും!’ തന്ത്രങ്ങളുടെ ചാണക്യനായ ഹോസെ മൊറീഞ്ഞോയുടെ കീഴിൽ ക്ലോദ് മക്കലെലെ എന്ന ഫ്രഞ്ച് മിഡ്ഫീൽഡർ ചെൽസിയിൽ സൃഷ്ടിച്ചെടുത്ത ‘മക്കിലേലി റോളിനെ’ ഇങ്ങനെ വിവരിക്കാം. 2004–05 സീസണിൽ നീലപ്പടയുടെ പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ കാതലായതു ‘മക്കലെലെ റോൾ’ തന്നെ.
പതിനൊന്നു വർഷങ്ങൾക്കിപ്പുറം അ ന്റോണിയോ കോണ്ടേയ്ക്കു കീഴിൽ എൻഗോളോ കാന്റെ മിഡ്ഫീൽഡിൽ പറന്നു കളിക്കുമ്പോൾ മക്കലെലെ റോൾ പുനർ സൃഷ്ടിക്കപ്പെടുന്നതായി തോന്നിയാൽ അതു യാദൃച്ഛികമല്ല. ശരീരപ്രകൃതിയിലും പൊസിഷനിങ്ങിലും കളിമികവിലും മക്കിലേലി ശൈലിയെ അനുസ്മരിപ്പിക്കുകയാണ് കാന്റെ എന്ന ഫ്രഞ്ച് വിസ്മയം. 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽനിന്ന് കാന്റെ നേടിയത് ഒരേയൊരു ഗോൾ. ഒരോറ്റ ഗോളിനുപോലും വഴിയൊരുക്കിയിട്ടുമില്ല. എന്നിട്ടും കാന്റെ എങ്ങനെ ഈ സീസണിലെ മികച്ച പ്രീമിയർ ലീഗ് താരമായി?
ഉത്തരം കണക്കുകൾ പറയും. സീസണിൽ കാന്റെ നടത്തിയ ടാക്കിളുകൾ 94! എതിർ ടീമിന്റെ പാസുകൾ വഴിമുടക്കിയത് 59 വട്ടം. 208 വട്ടം ടീമിനായി പന്തു രക്ഷിച്ചെടുത്തു. 29 വട്ടം ഗോൾ മുഖത്തുനിന്നു പന്ത് ക്ലിയർ ചെയ്ത് അപകടം ഒഴിവാക്കി. 88 ശതമാനമാണ് പാസിങ്ങിലെ കൃത്യത. കളിച്ച മത്സരങ്ങളിൽ 82.4 ശതമാനത്തിലും ചെൽസിയെ ജയിപ്പിച്ചു. (ആര്യൻ റോബന്റെ 82.1% എന്ന ശരാശരിയെക്കാൾ മേലെയാണിത്).
റാണിയേരിയുടെ വലിയ പിഴ
2003ൽ റയർ മഡ്രിഡ് മക്കിലെലെയെ ചെൽസിക്കു വിറ്റ് ഡേവിഡ് ബെക്കാമിനെ ടീമിലെത്തിച്ചപ്പോൾ റയൽ താരം സിനദിൻ സിദാൻ പ്രതികരിച്ചതിങ്ങനെ: ‘ആഡംബര കാറിന്റെ എൻജിൻ കളഞ്ഞിട്ട് അതിനു സ്വർണം പൂശിയിട്ടെന്തു കാര്യം.’ 2002–03 സീസണിൽ ലാ ലീഗ ഉൾപ്പെടെ മൂന്നു കിരീടങ്ങൾ നേടിയ റയൽ അടുത്ത സീസൺ അവസാനിപ്പിച്ചത് ലീഗിൽ നാലാമതാണ്. ഒരൊറ്റ കിരീടംപോലും നേടിയില്ല. സിദാൻ അന്നു പറഞ്ഞത് കാന്റെയുടെ കാര്യത്തിലും അച്ചട്ടായോയെന്നറിയാൻ പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ നില പരിശോധിച്ചാൽ മതി. കഴിഞ്ഞ സീസണിലെ ചാംപ്യൻ ടീമിന്റെ ‘എൻജിനായ’ കാന്റെയെ ലെസ്റ്റർ കോച്ച് ക്ളോഡിയോ റാണിയേരി ചെൽസിക്കു കൈമാറിയതോടെ ജീവാത്മാവു നഷ്ടമായ ലെസ്റ്ററിന്റെ പ്രീമിയർ ലീഗിലെ നിലനിൽപ്പുതന്നെ ഭീഷണിയിലാണ്. ഇതോടെ സ്ഥാനം തെറിച്ച കോച്ച് റാണിയേരിയോടു കാന്റെയുടെ ട്രാൻസ്ഫറിനെക്കുറിച്ചു ചോദിച്ചാൽ ഇങ്ങനെ പറഞ്ഞേക്കും. ‘ചരിത്രപരമായ മണ്ടത്തരം!’
കാന്റെ– ‘പന്ത്രണ്ടാമൻ’
‘മത്സരത്തിനിടെ പലപ്പോഴും ഞാൻ കാന്റെയെ രണ്ടുവട്ടം കാണുന്നതായി തോന്നും’ കഴിഞ്ഞദിവസം വെസ്റ്റ് ഹാം യുണൈറ്റഡുമായുള്ള മത്സരശേഷം എഡൻ ഹസാർഡിന്റെ പ്രതികരണമാണിത്. 10 പോയിന്റ് ലീഡുമായി പ്രീമിയർ ലീഗ് കിരീടത്തിലേക്കു കുതിക്കുന്ന ചെൽസിയുടെ 3–4–3 ശൈലിയുടെ അച്ചുതണ്ടാണ് കാന്റെ. മാർക്ക് ചെയ്തില്ലെങ്കിൽ കാന്റെയുടെ വിഹാരത്തിനു സീമകളില്ല! മാർക്ക് ചെയ്താൽ ഒപ്പംകളിക്കുന്ന മിഡ്ഫീൽഡർ (ഫാബ്രിഗസോ മാറ്റിച്ചോ) സ്വതന്ത്രരാകും. ഇനി വിങ്ങർമാരുടെ സഹായത്തോടെ ഇരുവരെയും മാർക്ക് ചെയ്തു എന്നിരിക്കട്ടെ, അപ്പോൾ സ്വതന്ത്രമാകുക മുന്നേറ്റനിരയിൽ ഹസാർഡും പെഡ്രോയുമാകും! ഫലത്തിൽ കാന്റെയെ മാർക്ക് ചെയ്താലും ചെയ്തില്ലെങ്കിലും അപകടം ഉറപ്പ്.
പന്തടക്കത്തിലും പാസിങിലും മക്കലെലെയുടെ സാങ്കേതികത്തികവിന്റെയത്ര വരില്ലെങ്കിലും അസാമാന്യ ഡ്രിബ്ലിങ് പാടവവും വേഗവുമാണു കാന്റെയുടെ കൈമുതൽ. പ്രായം 25 മാത്രമാണെന്നിരിക്കെ മക്കലെലെയുമായി താരതമ്യം ചെയ്യപ്പെടുന്നതുതന്നെ വലിയ ബഹുമതിയാണ്. നാളെയുടെ ഫ്രഞ്ച് മിഡ്ഫീൽഡ് കാന്റെയുടെ കൈകളിൽ ഭദ്രമായിരിക്കും.