ക്രീസിൽ നിൽക്കുമ്പോൾ രാജാവിനെപ്പോലെയാകുക, ഇല്ലെങ്കിൽ പിച്ചക്കാരനെപ്പോലെ മടങ്ങുക ഇതായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ നയം. തുടക്കം മുതൽ ബൗളർമാരെ നിലംതൊടാതെ അടിച്ചു പറത്താനായിരുന്നു സേവാഗിനു എന്നും ഇഷ്ടം. അതുകൊണ്ടു തന്നെ അദ്ദേഹം ക്രീസിൽ നിൽക്കുമ്പോൾ ഗാലറികൾ പ്രകമ്പനം കൊള്ളും. ഫോമിലെത്തിയാൽ പിന്നെ ഈ ഓപ്പണറെ പിടിച്ചു കെട്ടാൻ ഏതു ലോകോത്തര ബൗളറും ഒന്നു വിയർക്കും.
സേവാഗിനു കൂട്ടായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും ക്രീസിലുണ്ടാകും. ഒരു കാലത്തു ഏതു ടീമിന്റേയും പേടിസ്വപ്നമായിരുന്നു സച്ചിൻ–സേവാഗ് ഓപ്പണിങ് കൂട്ടുകെട്ട്. ചില സമയങ്ങളിൽ തന്റെ ശൈലി സച്ചിനെ ദേഷ്യം പിടിപ്പിച്ചിരുന്നതായി സേവാഗ് ഓർക്കുന്നു. വിക്രം സതായെയുടെ ‘വാട് ദ ഡക്ക്’ എന്ന പരിപാടിയിലാണ് സേവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2011 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം. താനും സച്ചിനും ഓപ്പൺ ചെയ്യുന്നു. എന്തു കൊണ്ടോ തനിക്കു താളം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് താൻ ഒരു പാട്ടു മൂളാൻ തുടങ്ങി. ആദ്യ പന്തു മുതൽ പാട്ടു മൂളിക്കൊണ്ടായിരുന്നു ബാറ്റ് ചെയ്തത്. നല്ലൊരു തുടക്കം കിട്ടാൻ താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യ ഓവർ കഴിഞ്ഞപ്പോൾ മറുവശത്തു നിന്നും സച്ചിൻ അടുത്തെത്തി. എന്തോ പറഞ്ഞു. എന്നാൽ അത് താൻ അതു ശ്രദ്ധിക്കാതെ പാട്ടു മൂളിക്കൊണ്ടിരുന്നു.
അഞ്ചു ഓവറുകൾ അങ്ങനെ തുടർന്നു. സച്ചിൻ എന്തെങ്കിലും പറയും. താൻ പാട്ടുമൂളി തലയാട്ടും. ഒടുവിൽ സച്ചിന്റെ നിയന്ത്രണം വിട്ടു. പാട്ട് നിർത്തി പറയുന്നത് ശ്രദ്ധിക്കാൻ സച്ചിൻ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. പാട്ട് പിന്നെ മൂളാം. ഇങ്ങനെ സ്വാർഥനാകാൻ പാടില്ലെന്നു സച്ചിൻ സഹികെട്ട് പറഞ്ഞു.
എന്നാൽ ഈ പാട്ടിലാണ് തന്റെ ബാറ്റിന്റെ താളമെന്നും മൂളാൻ അനുവദിക്കണമെന്നും താൻ മറുപടി പറഞ്ഞു. അപ്പോഴും തന്റെ വാക്കുകൾ ശ്രദ്ധിക്കാൻ പറഞ്ഞ സച്ചിൻ ദേഷ്യപ്പെടൽ തുടർന്നെന്നും സേവാഗ് പറഞ്ഞു.