രാജ്യത്ത് അഞ്ചിടങ്ങളിൽ ബാഡ്മിന്റൻ അക്കാദമികൾ തുടങ്ങുമെന്ന് ഇന്ത്യൻ ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ഹിമാന്ത ബിശ്വ ശർമ്മ. കൊച്ചിയിൽ മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനിടെ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാംപ്യൻഷിപ്പിൽ പ്രാഥമിക റൗണ്ട് മൽസരങ്ങൾ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.
രാജ്യത്തെ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ബാഡ്മിന്റൻ അസോസിയേഷൻ സ്വന്തം നിലയ്ക്ക് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക. ഇതിനായി എട്ട് ഏക്കര്‍ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയക്കും.
മുൻ ഇന്ത്യൻ ബാഡ്മിന്റൻ താരം പ്രകാശ് പദുക്കോണെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കും. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വരുന്ന ദേശീയ ചാംപ്യൻഷിപ്പിൽ സൈന നെഹ്വാളും പി.വി.സിന്ധുവും ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ദേശീയ ജൂനിയർ ക്യാംപ് കൊച്ചിയിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പ്രാഥമിക റൗണ്ട് മൽസരങ്ങൾ പുരോഗമിക്കുകയാണ്. എട്ട് പ്രായവിഭാഗങ്ങളിലായി നാൽപത് ഇനങ്ങളിലാണ് മൽസരം. നാൽപത് രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം താരങ്ങളാണ് ഒരാഴ്ച നീളുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.