അങ്കമാലി ഡയറീസ് സിനിമാപ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ പൊലീസിന്റെ നടപടിയില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്പി. സിനിമയുടെ പ്രചാരണത്തിനായി ഓടിക്കുന്ന വാഹനത്തിന്റെ ചില്ലുകളെല്ലാം മൂടിക്കെട്ടി സ്റ്റിക്കര്‍ പതിച്ചത് കണ്ടിട്ടും നടപടിയെടുക്കാതെ വിട്ടയച്ചതിനെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് എസ്പി എ.വി.ജോര്‍ജ് വിശദീകരണവും ആവശ്യപ്പെട്ടു. ഇന്നലെയാണ് മൂവാറ്റുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പരിശോധിച്ചത്.
അങ്കമാലി ഡയറീസ് എന്ന സിനിമയുടെ പ്രചാരണത്തിനായി അഭിനേതാക്കളെയും അണിയറക്കാരെയും വഹിച്ച് രണ്ടാഴ്ചയിലേറെയായി ഓടുന്ന വാഹനത്തെച്ചൊല്ലിയാണ് വിവാദം. സിനിമയുടെ പോസ്റ്ററുകള്‍ ഒട്ടിച്ച് വാഹനമാകെ മൂടിക്കെട്ടിയ നിലയിലാണ്. ഇതിന് അനുമതി വാങ്ങിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയായിരുന്നു പൊലീസ് നടപടിയെന്നുമാണ് സംഭവത്തില്‍ സംഭവത്തില്‍ പ്രതിഷേധിച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ആരോപണം.
എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി വാഹനത്തില്‍ സ്റ്റിക്കര്‍ പതിക്കുമ്പോള്‍ ഒരു കാരണവശാലും ചില്ല് മറയ്ക്കാന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹനച്ചട്ടമുണ്ട്. മാത്രമല്ല, ചില്ലുകളില്‍ ഒരു തരത്തിലുള്ള മറയും പാടില്ലെന്ന് സുപ്രീം കോടതി വിധിയുമുണ്ട്. ഈ സാഹചര്യത്തിലാണ് വാഹനം പരിശോധിച്ചത് എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ ഈ കുറ്റം കണ്ടെത്തിയിട്ടും പിഴ ഈടാക്കാതെ വാഹനം പോകാന്‍ അനുവദിച്ചത് എന്തുകൊണ്ട് എന്നാണ് ജില്ലാ പൊലീസ് മേധാവി എ.വി.ജോര്‍ജ് ഉദ്യോഗസ്ഥരോട് ആരാഞ്ഞത്. സിനിമാക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണം പൊലീസ് നിഷേധിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് ഡിജിപിക്ക് പരാതി അയച്ചയതായി സംവിധായകന്‍ പറഞ്ഞു.
അതേസമയം അനുമതിയില്ലാതെ സ്റ്റിക്കര്‍ പതിച്ചതിന് ഈമാസം ഏഴിന് പെരുമ്പാവൂരില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതേ വാഹനം തടഞ്ഞ് അഞ്ഞൂറുരൂപ പിഴ ഈടാക്കിയതിന്റെ വിവരങ്ങളും പുറത്തുവന്നു. സ്റ്റിക്കര്‍ പതിക്കുന്നതിനുള്ള ഫീസായി 12,900 രൂപയും ഈടാക്കി പിന്നീട് വാഹനം വിട്ടയക്കുകയായിരുന്നു. എന്നാല്‍ ചില്ലുകള്‍ മറച്ചൊട്ടിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി അന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ പെരുമ്പാവൂരിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.