ചലച്ചിത്ര നടിമാരെക്കുറിച്ചുളള പരാമര്‍ശത്തില്‍ ഇന്നസെന്റിനെതിരെ യൂത്ത് കൊണ്‍ഗ്രസ് പ്രതിഷേധം. ഇന്നസെന്‍റിന്‍റെ ഒാഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണം ഉൗര്‍ജിതമാക്കണമെന്ന് ദേശീയ വനിത കമ്മിഷന്‍ ഐജിയോട് ആവശ്യപ്പെട്ടു.
മലയാള സിനിമയില്‍ സ്ത്രീകളുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇന്നസെന്‍റിന്‍റെ വീട്ടിലേക്കും ഓഫിസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.അങ്കമാലിയിലെ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കും പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനവുമായെത്തി.
അതേസമയം നടിയെ അക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ച ഇന്നസെന്റിന് എം.പിയായി ഇരിക്കാൻ യോഗ്യതയില്ലെന്നും ചെന്നിത്തല പറഞ്ഞു ദേശീയവനിത കമ്മിഷന്‍ അംഗം സുഷമ സാഹു െഎ.ജി ദിനേന്ദ്ര കശ്യപിനെ ഫോണില്‍ വിളിച്ച് കേസിന്‍റെ പുരോഗതി ആരാഞ്ഞു. നടിയുടെ പേര് പരാമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദേശീയ വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു. നടന്മാരായ ദിലീപ്, സലിം കുമാര്‍ , നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശോഭ സുരേന്ദ്രന്‍ വനിതാകമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.