സമസ്ത ഉലമ സമ്മേളനം തൃശൂരിൽ പുരോഗമിക്കുന്നു. ഇന്നു വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയപ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണു വിദേശ രാജ്യങ്ങളിൽ നിന്നടക്കം നൂറു കണക്കിനു മതപണ്ഡിതർ പങ്കെടുക്കുന്ന സമസ്ത ഉലമ സമ്മേളനം തൃശൂരിലെ പുഴക്കൽപാടത്ത് പുരോഗമിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം യുഎഇയിൽ നിന്നുള്ള പ്രശസ്ത ഇസലാമിക പണ്ഡിതൻ ഡോ. ശൈഖ് അഹമ്മദ് ഖുബൈസി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചയും സെമിനാറുമുണ്ടായിരുന്നു.
മുസ്‌ലിം പൈതൃകത്തിന്റെയും നവോത്ഥാനത്തിന്റെയും യഥാർത്ഥ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നു മതേതര ഇന്ത്യയിലെ മുസലീം ജീവിതം, ആത്മീയതയിലൂടെയുള്ള തീവ്രവാദ പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസും ചർച്ചയും നടത്തും.
വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ശക്തിപ്രകടനമെന്ന നിലയിൽ ആയിരങ്ങളെ അണിനിരത്താണ് സംഘാടകരുടെ തീരുമാനം. പണ്ഡിതപ്രമുഖരും വിദേശരാജ്യ പ്രതിനിധികളും പങ്കെടുക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ സമ്മേളനത്തിൽ വച്ച് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രാഷ്ട്രീയ, സാമുദായിക, സാമുഹ്യവിഷയങ്ങളിൽ സമസ്തയുടെ നയം പ്രഖ്യാപിക്കും.