കോഴിക്കോട് കാരന്തൂർ മർക്കസ് ക്യാംപസിലെ വിദ്യാർഥി സമരത്തിന്റെ പേരിൽ മുസ്‍ലീം ലീഗും, കാന്തപുരം വിഭാഗവും തമ്മിൽ തുറന്ന പോരിലേയ്ക്ക്. ലീഗിനെ ശത്രുപക്ഷത്ത് നിർത്തി ലീഗ് വിരുദ്ധ ശക്തികളെ മിത്രമാക്കാനാണ് എപി വിഭാഗത്തിന്റെ ശ്രമമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി കുറ്റപ്പെടുത്തി.
മർക്കസ് ക്യാംപസിലെ വിദ്യാർഥി സമരത്തിന് പിന്നിൽ ലീഗ് നേതൃത്വമാണെന്ന ആരോപണം തുടക്കം മുതൽ കാന്തപുരം വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്നാൽ സമരത്തിൽ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളത്. വിദ്യാർഥികളുടെ ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുക മാത്രമാണ് വിദ്യാർഥി സംഘടനയായ എം.എസ്.എഫ് ചെയ്തത്. സമരത്തിന്റെ മറവിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് കാന്തപുരം അനുയായികളുടെ ആരോപണം.
കഴിഞ്ഞ ദിവസം കോളേജിന് മുന്നിൽ നടന്ന അക്രമസംഭവങ്ങൾ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കാന്തപുരം വിഭാഗം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്ദമംഗലത്തുൾപ്പെടെ സ്വീകരിച്ച നിലപാടുകളാണ് ലീഗിന്റെ എതിപ്പിന് കാരണമെന്നാണ് എപി വിഭാഗം നേതാക്കളുടെ ആരോപണം. അതേസമയം വിദ്യാർഥി സമരത്തിൽ തുടർന്നും സഹകരിക്കാനാണ് എം.എസ്.എഫിന്റെ തീരുമാനം.