കോഴിക്കോട് കാരന്തൂർ മർക്കസിൽ അംഗീകാരമില്ലാത്തെ കോഴ്സിൽ പ്രവേശനം നൽകി വിദ്യാർഥികളെ വഞ്ചിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാന്തപുരം എ.പി.അബൂബക്കർ മുസ്്ലിയാർ ഉൾപ്പെടെ പത്തൊൻപതു പേർക്കെതിരെയാണ് കേസ്. എം.ഐ.ഇ.ടിയിലെ പൂർവവിദ്യാർ·ഥി മലപ്പുറം പരകമണ്ണ ഉടാപറ്റ വീട്ടിൽ മുഹമ്മദ് നസീബിന്റെ പരാതിയിലാണ് കേസ്. യു.പി.എസ്.സി, പി.എസ്.സി ഉൾപ്പെടെ അംഗീകരിച്ച കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ച് എൻജിനീയറിങ് ഡിപ്ലോമയ്ക്ക് വിദ്യാർഥികളെ ചേർത്തെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമം 420 പ്രകാരം വഞ്ചനാക്കുറ്റത്തിനാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് കേസെടുത്തത്.
കാന്തപുരത്തിന് പുറമെ, മർക്കസ് കോളജിന്റെ പ്രിൻസിപ്പലും കേസിൽ പ്രതികളാണ്. അപേക്ഷാ ഫോമിലും പ്രോസ്പെക്ടസിലും അംഗീകാരമില്ലെന്ന് എഴുതിയിട്ടുള്ളതായി പൊലീസ് പറയുന്നു. പക്ഷേ, പത്രപരസ്യം നൽകിയപ്പോൾ സർക്കാർ അംഗീകൃത കോഴ്സെന്ന് എഴുതിയത് വഞ്ചനയാണെന്നാണ് പൂർവ വിദ്യാർഥിയുടെ പരാതി. ഒരു ലക്ഷത്തിലധികം രൂപ ഫീസ് നൽകിയ കോഴ്സിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നിരാഹാര സമരം നടത്തിയിരുന്നു. ജില്ലാ കലക്ടർ ഇടപ്പെട്ട് വിഷയം പഠിക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപികരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നടപടികൾ തുടരുന്നതിനിടെയാണ് പൊലീസിന് പരാതി കിട്ടിയതും കേസെടുത്തതും. 2012.2013 അധ്യയനവർഷം മാത്രമാണ് ഈ കോഴ്സിൽ പ്രവേശനം നടത്തിയത്. പിന്നെ, ഈ കോഴ്സ് അവസാനിപ്പിച്ചിരുന്നു.