നെഹ്റു കോളജിലെ നശിപ്പിക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പൊലീസ് ശ്രമം തുടങ്ങി. രക്തക്കറ കണ്ടെടുത്ത മുറിയിൽ വച്ച് ജിഷ്ണു പ്രോണോയിയെ മർദിച്ചെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം ഫൊറൻസിക് ലാബിനെ സമീപിച്ചത്. അതേസമയം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പി.കൃഷ്ണദാസ് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടിയതെന്ന് ആക്ഷേപം. ഇതിനെ സർക്കാർ അഭിഭാഷകൻ എതിർക്കാതിരുന്നത് ഒത്തുകളിയാണെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. അതേസമയം സമരങ്ങള്‍ക്ക് ശേഷം ലക്കിടി, പാമ്പാടി കോളജുകളില്‍ അധ്യയനം ആരംഭിച്ചു.
കോപ്പിയടിച്ചെന്ന പേരിൽ പിടികൂടിയ ജിഷ്ണുവിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ പി. ആർ.ഒയുടെ മുറിയിൽ നിന്ന് രക്തക്കറയും കിട്ടി. ഈ മുറികളിലെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പരീക്ഷാഹാളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തുന്നത് വരെയുള്ള രണ്ട് മണിക്കൂറിനിടയിൽ ജിഷ്ണുവിനെ എന്ത് സംഭവിച്ചൂവെന്നതിന് കൃത്യമായ തെളിവില്ല. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചാൽ അതിനുള്ള ഉത്തരമാവുമെന്ന പ്രതീക്ഷയിലാണ് കാമറകൾ ശാസ്ത്രീയ പരിശോധനക്കായി ലാബിലേക്കയച്ചത്.
അതേസമയം ഒന്നാം പ്രതി പി.കൃഷ്ണദാസ് അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പരാതിയുയർന്നു. കോളജ് തുറക്കുന്നതിനായി കലക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു കൃഷ്ണദാസിന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ 15്ന് കഴിഞ്ഞപോയ യോഗത്തിന്റെ കാര്യമാണ് കോടതിയിൽ പറഞ്ഞത്. ആ യോഗത്തിൽ കൃഷ്ണദാസിനെ കോളജിന്റെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടി കൃഷ്ണദാസിന്റെ അപേക്ഷയെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ ശ്രമിച്ചില്ലെന്നും ഒത്തുകളിയാണെന്നും ജിഷ്ണുവിന്റെ കുടുംബം പരാതിപ്പെട്ടു. അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തിയ ശേഷം പാമ്പാടി കോളജ് തുറന്നു.
നെഹ്റൂ കോളജിലെ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തി. കേസ് തെളിയും വരെ പി. കൃഷ്ണദാസ് കോളജിൽ കയറുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അമ്മ പരാതി നൽകി.
പാമ്പാടി നെഹ്റു കോളജിലെ പി.ആർ.ഒ യുടെ മുറി ,ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ട ഹോസ്റ്റലിലെ ശുചി മുറി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ പൊലിസ് പരിശോധനയിൽ രക്തക്കറ കണ്ടെടുത്തത്. ജിഷ്ണുവിനെ മർദിച്ച് കൊന്നതിന്റെ തെളിവാണ് ഇതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. കൂടുതൽ പരിശോധിച്ചാൽ കൊലപാതകത്തിന്റെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ അന്വേഷണ ഉദ്യോഗസ്ഥയായ ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായണന് നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം പൂർത്തിയാകും വരെ കെസിലെ ഒന്നാം പ്രതിയായ നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ കൊളജിലും ഹോസ്റ്റലിലും കയറുന്നത് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടുന്നുണ്ട്. കൃഷ്ണദാസ് തെളിവ് നശിപ്പിക്കുമെന്നും ആരോപിക്കുന്നു.
കൃഷ്ണദാസ് കോളജിലെത്തിയാൽ കേസിലെ സാക്ഷികളായ വിദ്യാർഥികൾ ഭയം മൂലം അന്വേഷണത്തോട് സഹകരിക്കില്ലെന്ന ആശങ്കയും അമ്മ പങ്കു വയ്ക്കുന്നു. പ്രതികളായവരെ കോളജിൽ കയറ്റില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഒത്തുതീർപ്പ് യോഗത്തിൽ തീരുമാനിച്ചെങ്കിലും കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കൊടതി അഞ്ച് ദിവസത്തേക്ക് തടഞ്ഞതിനാൽ കോളെജിലെത്തുമെന്നാണ് കുടുംബം സംശയിക്കുന്നത്. അതേ സമയം ജിഷ്ണുവിന്റെ മരണത്തിന് ശേഷം ആദ്യമായി പാമ്പാടി നെഹ്റൂ കൊളജിലും ലക്കിടി ജവഹർലാൽ കോളജിലും ഇന്ന് ക്ലാസ് തുടങ്ങും. കലക്ടർമാർ നടത്തിയ ചർച്ചയിൽ വിദ്യാരഥികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.