ഇടതുമുന്നണിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ച ശേഷമാണ് ലോ അക്കാദമി സമരം ഇരുപത്തിയൊമ്പതാംനാൾ അവസാനിക്കുന്നത്. സി.പി.എമ്മിന്റെ മാനേജ്മെന്റ് അനുകൂലനിലപാടുകൾക്കെതിരെ കോൺഗ്രസിനും ബി.ജെ.പിക്കുമൊപ്പം സി.പി.ഐയും അണിനിരന്നു. പോർമുഖത്ത് ഒടുവിലെത്തി, സമരം തീർക്കുന്നതിന്റെ നേട്ടം ഒറ്റക്കു സ്വന്തമാക്കാനുള്ള എസ്.എഫ്.ഐയുടെ ശ്രമം മറ്റുവിദ്യാർഥിസംഘടനകൾ വാശിയോടെ നേരിട്ടു.
തുടക്കം മുതൽ സംശയത്തോടെയാണ് ലോ അക്കാദമി സമരത്തെ സി.പി.എം അഭിമുഖീകരിച്ചത്. വിദ്യാർഥി ഐക്യത്തോടൊപ്പം, എസ്.എഫ്.ഐ യൂണിറ്റ്കമ്മിറ്റി സമരമുഖത്ത് ഉറച്ചുനിന്നതോടെ ആദ്യഘട്ടത്തിൽ തന്ത്രപരമായ മൗനംപുലർത്തി. അക്കാദമിയിലെ ഭൂപ്രശ്നം വി.എസ്.അച്യുതാനന്ദൻ എടുത്തിട്ടതോടെയാണ് സമരത്തിന്റെ ഗതിമാറിയത്. കടുത്തസമ്മർദങ്ങൾക്കൊടുവിൽ ലക്ഷ്മി നായരെ അഞ്ചുവർഷത്തേക്ക് പ്രിൻസിപ്പൽ പദവിയിൽ നിന്നു മാറ്റിനിർത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ സമരത്തിൽ നിന്ന് പിന്മാറി.
പിന്നീടാണ് ഒളിഞ്ഞും തെളിഞ്ഞും മാനേജ്മെന്റ് അനുകൂല നിലപാടുകൾ ഭരണകക്ഷി നേതൃത്വത്തിൽ നിന്നും പുറത്തുചാടിയത്. എസ്.എഫ്.ഐ വിട്ടുപോയെങ്കിലും എ.ഐ·എസ്.എഫ് സമരത്തിൽ കൂടുതൽ ശക്തമായി നിലയുറപ്പിച്ചു. മുഖപത്രത്തിലൂടെയും നേരിട്ടും സർക്കാരിനെതിരായ രൂക്ഷവിമർശനങ്ങളുമായി സി.പി.ഐയും സജീവമായി. ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിനിടയിലും, പലപ്പോഴും ഇരുപാർട്ടികളും പരസ്യമായി കൊമ്പുകോർത്തു. രാഷ്ട്രീയനേട്ടം ബി.ജെ.പിക്ക് കിട്ടുമെന്ന ആശങ്കമൂത്തതോടെയാണ് സി.പി.ഐയും സമരം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത്. ആദ്യഘട്ടംമുതൽ സമരം കൈപ്പിടിയിലൊതുക്കാനായിരുന്നു ബി.ജെ.പി ശ്രമിച്ചത്. വി.മുരളീധരന്റേയും വി.വി.രാജേഷിന്റേയും നിരാഹാരവും പൊലീസുമായുള്ള സംഘർഷങ്ങളും ബി.ജെ.പിക്ക് നേട്ടമായി. ഏറ്റവും ഒടുവിൽ എ.ബി.വി.പി പ്രവർത്തകന്റെ ആത്മഹത്യാശ്രമം വരെ അവർ സ്വന്തം കണക്കിലെഴുതി. മണ്ഡലത്തിൽ നടക്കുന്ന സമരത്തിന് തുടക്കംമുതൽ പിന്തുണയുമായി സാമാജികനായ കെ.മുരളീധരനുണ്ടായിരുന്നു. ഒടുവിൽ നിരാഹാരസമരം കൂടിയായതോടെ കോൺഗ്രസ് നേതൃത്വത്തേയും സമരത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനായി. ഇതിനെല്ലാമപ്പുറം, രാഷ്ട്രീയഭിന്നതകൾ മറന്ന് സമരത്തിൽ ഉറച്ചുനിന്ന വിദ്യാർഥി ഐക്യത്തിന്റേതുകൂടിയാണ് വിജയം.