1968 ഓഗസ്റ്റ് 23, കേരള നിയമസഭ: നിയമസഭാ സാമാജികൻ എൻ.ഐ. ദേവസിക്കുട്ടിയും കൃഷിമന്ത്രി എം.എൻ. ഗോവിന്ദൻ നായരും ചോദ്യോത്തര വേളയിൽ ഇടഞ്ഞു.
എൻ.ഐ. ദേവസിക്കുട്ടി: ഗവ. ലോ അക്കാദമിക്ക് സ്ഥലവും കെട്ടിടവും വാടകയ്ക്കു കൊടുത്തിട്ടുണ്ടോ? എവിടെയാണു കൊടുത്തത്? എത്ര സ്ഥലമാണു കൊടുത്തത്? എന്തു വാടകയാണു നിശ്ചയിച്ചിരിക്കുന്നത്? എം.എൻ. ഗോവിന്ദൻനായർ: പേരൂർക്കടയിൽ. 11 ഏക്കർ 49 സെന്റ് സ്ഥലം. ക്ലിപ്തമായ വാടക നിശ്ചയിച്ചിട്ടില്ല. ഗവ. നിശ്ചയിക്കുന്ന വാടക തരാൻ ലോ അക്കാദമി സന്നദ്ധമാണ് എന്നാണ് എഗ്രിമെന്റിലുള്ളത്. എൻ.ഐ. ദേവസിക്കുട്ടി: കൃഷിവകുപ്പു മന്ത്രി അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ ‘സമാധാനം നാരായണന്’ ആ സ്ഥലം ചുരുങ്ങിയ പാട്ടത്തിനു പതിച്ചുകൊടുക്കുകയായിരുന്നു. റവന്യൂ മന്ത്രിക്കാണ് സ്ഥലം പതിച്ചുകൊടുക്കാനുള്ള അധികാരം. റവന്യൂ മന്ത്രിയുടെ അധികാരത്തിൽ കൃഷിമന്ത്രി കൈകടത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് റവന്യൂ മന്ത്രി തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. (ബഹളം) എം.എൻ. ഗോവിന്ദൻനായർ: നടപടിയിൽ സാങ്കേതിക ന്യൂനതയുണ്ട്. പക്ഷേ, അക്കാദമിയുടെ ചീഫ് പേട്രൺ ഗവർണറാണ്.
വർഷങ്ങൾ പലതു കഴിഞ്ഞു. ഗവർണർ, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, വിദ്യാഭ്യാസമന്ത്രി, റവന്യൂമന്ത്രി, നിയമ സെക്രട്ടറി, കേരള സർവകലാശാല വിസി, നിയമപണ്ഡിതർ എന്നിവർ ഉൾപ്പെട്ട സമിതിക്ക് അക്കാദമിയിൽ നിയന്ത്രണമുണ്ടാകുമെന്ന സർക്കാർ ഉറപ്പുകൾ വെറുതെയായി. മാറി വന്ന സർക്കാരുടെ സഹായത്തോടെ ഭൂമി അക്കാദമി സ്വന്തമാക്കി. ഭരണം അക്കാദമി ഡയറക്ടറും സിപിഐ നേതാവുമായ എൻ. നാരായണൻ നായരിലേക്കെത്തി. അതുവഴി മക്കളായ ലക്ഷ്മി നായരിലേക്കും, നാഗരാജ് നാരായണനിലേക്കുമെത്തി.
ലോ അക്കാദമിയുടെ ചരിത്രം
കേരളത്തിലെ ആദ്യ ‘സ്വാശ്രയ’ കോളജുകളിലൊന്നാണ് തിരുവനന്തപുരം നഗരത്തോടു ചേർന്നു കിടക്കുന്ന പേരൂർക്കടയിലെ ലോ അക്കാദമി. ചാരിറ്റബിൾ സൊസൈറ്റി നിയമം അനുസരിച്ച് 1966 ൽ റജിസ്റ്റർ ചെയ്തു. ഇംഎഎസ് സർക്കാർ പാട്ട വ്യവസ്ഥയിൽ 1968 ൽ ഭൂമി അനുവദിച്ചു.
1968 ൽ സായാഹ്ന ക്ലാസ് തുടങ്ങി. കേരള സർവകലാശാലാ അഫിലിയേഷൻ ലഭിച്ചു. റഗുലർ എൽഎൽബി ക്ലാസുകൾ ആരംഭിച്ചു. ബാക്കിയുള്ള കോളജുകൾ എയിഡഡ് കോളജുകളായപ്പോൾ അക്കാദമി സ്വകാര്യ കോളജായി. സർക്കാർ നിയന്ത്രണം വന്നാൽ പ്രവേശന, ഭരണ കാര്യങ്ങളിൽ സർക്കാർ നിയന്ത്രണം വരുമെന്നതിനാലായിരുന്നു ഒഴിഞ്ഞുമാറ്റം. കുട്ടികളിൽനിന്ന് ഫീസ് ഈടാക്കിയും അഫിലിയേറ്റഡ് കോളജുകൾക്ക് സർക്കാരും യുജിസിയും നൽകിയ ഗ്രാന്റു വാങ്ങിയുമാണ് സ്ഥാപനം പ്രവർത്തിച്ചത്.
പിന്നീട് എൽഎൽഎം കോഴ്സ് തുടങ്ങി. സെക്രട്ടേറിയറ്റിനു സമീപം പുന്നൻ റോഡിൽ പഠന ഗവേഷണ കേന്ദ്രം ആരംഭിച്ചു. നിയമവിദ്യാർഥികൾക്ക് ഇവിടെ ഗവേഷണം നടത്താമെന്നാണ് പ്രഖ്യാപനം. പണം അക്കാദമിയുടേത്. വിദ്യാഭ്യാസ ആവശ്യത്തിനു വാങ്ങിയ ഭൂമിയിൽ സ്വകാര്യ കമ്പനിയുമായി ചേർന്ന് ബഹുനില മന്ദിരം നിർമിച്ചു. നഗരസഭ അനുവാദം നൽകിയത് വിദ്യാഭ്യാസ ആവശ്യത്തിനുള്ള കെട്ടിടത്തിന്. അക്കാദമിയെക്കുറിച്ചുള്ള രേഖകൾ സർവകലാശാലയിലോ റവന്യൂ വകുപ്പിലോ ഇല്ല.
അക്കാദമി ഭരിക്കുന്ന കുടുംബം
സിപിഐ നേതാവായിരുന്ന എൻ. നാരായണൻ നായരാണ് അക്കാദമിയുടെ ഡയറക്ടർ. ഇദ്ദേഹത്തിനു രണ്ടു മക്കൾ- ലക്ഷ്മി നായർ, നാഗരാജ് നാരായണൻ. ഇവർ രണ്ടുപേരും പഠിച്ചത് അക്കാദമിയിൽ. ഡോ. എൻ. നാരായണൻ നായർ 50 വർഷത്തോളം സർവകലാശാല സെനറ്റ് അംഗമായിരുന്നു. നാരായണൻ നായർ ഇല്ലാത്ത സമയത്ത് സഹോദരന്‍ കോലിയക്കോട് കൃഷ്ണൻ നായർ സെനറ്റിൽ.
രാഷ്ട്രീയക്കാരുടെ പ്രിയ അക്കാദമി
നിയമപഠനം മോഹിച്ച ഒരുവിധപ്പെട്ട എല്ലാ രാഷ്ട്രീയക്കാരുടെയും അഭയകേന്ദ്രം അക്കാദമിയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ കത്തുെണ്ടങ്കിൽ അക്കാദമിയിൽ പ്രവേശനം ലഭിക്കും. സിപിഎം നേതാക്കളും മക്കളും പഠനം നടത്തിയത് ലോ അക്കാദമിയിൽ. കോലിയക്കോടിന്റെ ജ്യേഷ്ഠന്റെ സ്ഥാപനമായതിനാൽ പലതിനെയും സിപിഎമ്മിന് എതിർക്കാനാകില്ല. നാരായണൻ നായരുടെ മകൻ നാഗരാജ് നാരായണൻ ഹൈക്കോടതി സീനിയർ ഗവ. പ്ലീഡറായി അധികനാളായിട്ടില്ല. അക്കാദമിക്കു വേണ്ടി ആദ്യം ഭൂമി കൈമാറിയത് ഇടതു സർക്കാർ.
കോൺഗ്രസിനും തുറന്നെതിർക്കാനാകില്ല. ഗ്രൂപ്പ് ഭേദമെന്യേ നേതാക്കൾ അക്കാദമിയിൽനിന്നു പഠിച്ചിറങ്ങിയവർ. അക്കാദമിക്കു ഭൂമി പതിച്ചുനൽകിയത് കരുണാകരൻ സർക്കാരിന്റെ കാലത്ത്. സിപിഐയാണ് കൂടുതൽ വെട്ടിലായത്. നാരായണൻ നായർ സിപിഐ നേതാവാണ്. ലോ അക്കാദമിക്കായി ഭൂമി പാട്ടത്തിനു കൈമാറിയത് സിപിഐ മന്ത്രി എം.എൻ. ഗോവിന്ദൻ നായർ.
ബിജെപിയും പിന്നിലല്ല. ബിജെപിയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അയ്യപ്പൻപിള്ളയാണ് ഇന്ന് അക്കാദമി ഭരണസമിതി പ്രസിഡന്റ്.
സമരം തുടങ്ങുന്നു, തുടരുന്നു
ജനുവരി 11 -ാം തീയതിയാണ് ലോ അക്കാദമിയിൽ സമരം ആരംഭിക്കുന്നത്. പ്രിൻസിപ്പലിന്റെ നിലപാടുകൾക്കെതിരെ വിദ്യാർഥിഐക്യം എന്ന പേരിലാണ് സമരം ആരംഭിച്ചത്. എഐഎസ്എഫ്, കെഎസ്‌യു, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകളും വിദ്യാർഥിനികളുമായിരുന്നു സമരരംഗത്ത്. രണ്ടു ദിവസത്തിനുശേഷം എസ്എഫ്ഐ സമരരംഗത്തേക്കു വന്നു. എബിവിപിക്കു പിന്നാലെ രംഗത്തെത്തിയ ബിജെപി സമരം റാഞ്ചാൻ ശ്രമിച്ചതോടെ രാഷ്ട്രീയ വിവാദം. പ്രശ്നം മാധ്യമശ്രദ്ധയിൽ. വിവാദത്തിനൊടുവിൽ ലക്ഷ്മി നായരെ മാറ്റി നിർത്തുന്നു. എസ്എഫ്ഐ ഒഴികെയുള്ള സംഘടനകളും ബിജെപിയും സമരം തുടരുന്നു. കോൺഗ്രസ് എംഎൽഎ കെ. മുരളീധരനും സമരം ആരംഭിക്കുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങൾ
ബിജെപിയുടെ വരവ് അപ്രതീക്ഷിത മാനങ്ങളാണ് സമരത്തിനു നൽകിയത്. കേരളത്തിൽ കളം പിടിക്കാൻ ശ്രമിക്കുന്ന ബിജെപി കളംനിറഞ്ഞു കളിച്ചത് ചില്ലറ തലവേദനയല്ല സിപിഎമ്മിനുണ്ടാക്കിയത്. പാർട്ടി ബന്ധങ്ങൾ നിലനിൽക്കുന്നതിനാൽ തുറന്നെതിർക്കാൻ കഴിയാത്ത അവസ്ഥ, മറുവശത്തു ബിജെപി നേട്ടമുണ്ടാക്കുമോയെന്ന പേടി.
എന്തെങ്കിലും ‘പുരോഗതിയുണ്ടായാൽ’ ഉടൻ സമരം അവസാനിപ്പിക്കാനായിരുന്നു സിപിഎം നിർദേശം. ഇതേത്തുടർന്നാണ് സർവകലാശാലാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ലക്ഷ്മി നായർ അഞ്ചുവർഷം മാറിനിൽക്കട്ടെയെന്ന നിർദേശം ഉയരുന്നത്. ആദ്യം തയ്യാറാകാതിരുന്ന ലക്ഷ്മി നായർ കാര്യങ്ങൾ കൈവിട്ടുപോയതോടെ ഒത്തുതീർപ്പിനു വഴങ്ങി. ചർച്ചകളിൽനിന്ന് എസ്എഫ്ഐ ഒഴികെയുള്ള സംഘടനകൾ വിട്ടുനിന്നു. വ്യവസ്ഥകൾ അംഗീകരിച്ചതോടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം ഒത്തുതീർപ്പിലെത്തി.
‘പെൺകുട്ടികളുൾപ്പെടെയുള്ളവരുടെ അഭിപ്രായം ചോദിച്ച ശേഷമാണ് എസ്എഫ്ഐ നിർദേശങ്ങൾ മാനേജ്മെന്റിനു സമർപ്പിച്ചത്. നിർദേശങ്ങൾ അംഗീകരിച്ചാൽ സമരത്തിൽനിന്നു പിൻമാറാമെന്ന അഭിപ്രായത്തിനാണ് വിദ്യാർഥികൾക്കിടയിൽ ഭൂരിപക്ഷം ലഭിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചപ്പോൾ സമരം അവസാനിച്ചു. എഐഎസ്എഫിന്റെ നിലപാടുകളാണ് പ്രശ്നം വഷളാക്കിയത്’ – എസ്എഫ്ഐ നേതൃത്വം പറയുന്നു.
‘എസ്എഫ്ഐ വിദ്യാർഥികളെ ചതിക്കുന്ന നിലപാടാണ് സ്വീകരിച്ചത്, നിയമപരമായി നിലനിൽക്കുന്നതല്ല വ്യവസ്ഥകൾ’ – എഐഎസ്എഫ് നേതൃത്വം വിട്ടുകൊടുക്കാൻ തയ്യാറല്ല; എബിവിപിയും.
സമരത്തിന്റെ ഭാവി
രാജി വച്ചാൽ തിരിച്ചുവരവ് പ്രയാസമാണെന്ന് ആരെക്കാളും നന്നായറിയാവുന്നത് ലക്ഷ്മി നായർക്കാണ്. അക്കാരണത്താൽതന്നെ ലക്ഷ്മി നായർ പ്രിൻസിപ്പലായും അധ്യാപികയായും അഞ്ചുവർഷത്തേക്കു ലോ അക്കാദമിയിൽ ഉണ്ടാകില്ലെന്ന ഉറപ്പുകൾ മാനേജ്മെന്റ് ആവർത്തിക്കുന്നു. എസ്എഫ്ഐ പിൻമാറിയതോടെ സമരത്തിന്റെ സ്വാഭാവിക മരണത്തിലേക്കു കണ്ണുനട്ടിരിക്കുകയാണ് മാനേജ്മെന്റ്. കെ. മുരളീധരന്റെ വരവ് സമരത്തിന് ആവേശം പകർന്നിട്ടുണ്ടെങ്കിലും മുന്നോട്ടുവയ്ക്കേണ്ട ആവശ്യങ്ങളെ സംബന്ധിച്ച അവ്യക്തത സമരത്തിന്റെ വീര്യം കെടുത്തുന്നു. ഭൂമി സംബന്ധമായ വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ആരൊക്കെ മുന്നോട്ടുവരുമെന്നതും വരുംദിവസങ്ങളിലെ വിഷയമാണ്.
ലോ അക്കാദമി വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുന്നത് സർവകലാശാലയ്ക്കാണ്. പ്രിൻസിപ്പലിന്റെ ഭാഗത്തു വീഴ്ച വന്നതായാണ് സർവകലാശാലയുടെതന്നെ കണ്ടെത്തൽ. പ്രിൻസിപ്പലിനെ മാറ്റി നിർത്തണമെന്നു സർവകലാശാലയ്ക്ക് ആവശ്യപ്പെടാം. ഇല്ലെങ്കിൽ പ്രവേശന നടപടികൾ നിർത്തലാക്കി സമ്മർദത്തിലാക്കാം. പക്ഷേ എൽഡിഎഫിനു ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിൽനിന്ന് അത്തരം നടപടികളുണ്ടാകാൻ സാധ്യതയില്ല. സർക്കാരും എസ്എഫ്ഐയെ സമ്മർദത്തിലാക്കുന്ന നടപടികൾക്കു തുനിയില്ല. പത്താം തീയതി സിൻഡിക്കേറ്റ് ചേരുന്നുണ്ട്. നടപടികൾ ഉണ്ടായില്ലെങ്കിൽ ഇതിങ്ങനെതന്നെ മുന്നോട്ടുപോകും, കഴിഞ്ഞ 49 വർഷങ്ങളിലേതുപോലെ. സമരം സ്വാഭാവികമായി മരിക്കുകയും ചെയ്യും.