പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യാപകപിഴവുകളെന്ന് ആക്ഷേപം. പോസ്റ്റുമോർട്ടം , ഇൻക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ തമ്മിൽ വൈരുധ്യമുണ്ടെന്നും ജിഷ്ണുവിന്റെ കൈകളിലുണ്ടായിരുന്ന മുറിവുകൾ പോസ്റ്റുമോർട്ടത്തിൽ രേഖപ്പെടുത്തിയില്ലെന്നുമാണ് പരാതി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ജിഷ്ണു പ്രണോയിയുടെ മൃതദേഹ പരിശോധനയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പോസ്റ്റുമോർട്ടത്തിനെതിരെ വ്യാപകപരാതിയുമായി കുടുംബം രംഗത്തെത്തിയത്. ഇൻക്വസ്റ്റ് സമയത്ത് പൊലീസ് എടുത്ത ചിത്രത്തിൽ ജിഷ്ണുവിന്റെ കണ്ണുകൾ അടഞ്ഞിരിക്കുകയാണ്. എന്നാൽ പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണുകൾ പാതിതുറന്ന നിലയിലായിരുന്നൂവെന്നാണ്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിലും ഇൻക്വസ്റ്റ് പരിശോധനയിലുമുള്ള ഈ വൈരുധ്യം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു. അതോടൊപ്പം ജിഷ്ണുവിന്റെ കഴുത്തിലും മൂക്കിലും ചുണ്ടുകളിലുമായി നാല് മുറിവുകളെന്നാണ് പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇൻക്വസ്റ്റ് സമയത്തെ ഫോട്ടോയിൽ കൈയ്യിലും തുടകളിലും രക്തം കട്ടപിടിച്ചതുപോലുള്ള അടയാളങ്ങൾ കാണാൻ സാധിക്കും. ഇത് മർദനമേറ്റ പാടുകളാണെന്നും പോസ്റ്റുമോർട്ടം പരിശോധനയിൽ ഇതും മറച്ച് വച്ചെന്നും ആക്ഷേപമുണ്ട്. എന്നാൽ അവ മർദനമേറ്റ പാടുകളല്ലെന്നും തൂങ്ങിമരിച്ചപ്പോൾ രക്തം കട്ടപിടിച്ചതാണെന്നുമാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് നൽകിയിരി്കുന്ന മൊഴി. തൃശൂർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇതിനെതിരെ കുടുംബം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴവുകളെന്ന ആക്ഷേപവും ഉയരുന്നത്. പരാതി ശക്തമായതോടെ പോസ്റ്റുമോർട്ടത്തിൽ പിഴവുകളുണ്ടായോയെന്നറിയാൻ ഡി.എം.ഇയുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയെടുത്തു.കുടുംബത്തിന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.