പിന്നാക്കവിഭാഗ കമ്മിഷന് സർക്കാരിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി.ശിവരാജൻ. ജാതി സംബന്ധമായ പരാതികളിൽ കമ്മിഷനെ സഹായിക്കേണ്ട കിർത്താഡ‍്്സും ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്നു. എഴുപത്തിഒൻപതു പരാതികളാണ് വർഷങ്ങളായി തീർപ്പുകൽപ്പിക്കാതെ കിടക്കുന്നത്.
കാര്യങ്ങൾ വ്യക്തമാക്കി സർക്കാരിന് പലതവണ കത്തുനൽകിയെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നില്ലെന്നാണ് , എട്ടുവർഷമായി പിന്നാക്കവിഭാഗ കമ്മിഷന്റെ അധ്യക്ഷനായി തുടരുന്ന ജസ്റ്റിസ് ജി.ശിവരാജൻ പറയുന്നത്. ജീവനക്കാരില്ലെന്ന് മാത്രമല്ല ജാതി അധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സർവേ റിപ്പോർട്ട് കമ്മിഷന് നാളിതുവരെ നൽകിയിട്ടില്ല. 79 പരാതികളിലാണ് ഇനിയും തീർപ്പുണ്ടാകാത്തത്. മാത്രമല്ല ജാതിഉപജാതി സംബന്ധിച്ചുളള പരാതികളിൽ അതാത് പ്രദേശങ്ങളിൽ പോയി പഠനം നടത്തേണ്ടത് സർക്കാരിന്റെ കിർത്താഡ്്സാണ്. എന്നാൽ കിർത്താഡ്്സിലുളളത് ഒൻപതുപേർ മാത്രം.
സംസ്ഥാനത്ത് ഉദ്യോഗ സംവരണത്തിന് സ്റ്റേറ്റ് ഒബിസി ലിസ്റ്റ്, വിദ്യാഭ്യാസ സംവരണത്തിന് എസ്ഇബിസി ലിസ്റ്റ് എന്നിവയ്ക്ക് പകരം കേന്ദ്രമാതൃകയിൽ ഇവ രണ്ടുംകൂടി ഉൾപ്പെടുത്തിയുള്ള ഒബിസി പട്ടിക പരിഗണനയിലുണ്ടെന്ന് പാലക്കാട്ടെ സിറ്റിങിൽ കമ്മിഷൻ ചെയർമാൻ പറഞ്ഞു. കമ്മിഷന്റെ അടുത്ത സിറ്റിങ് 28ന് കോഴിക്കാടാണ്.