റിപ്പബ്ളിക് ദിനത്തിലും തിരുവനന്തപുരം ലോ-അക്കാദമിക്കുമുന്നിലെ സമരവേദികൾ സജീവം. പതിനാറാം ദിവസത്തിലേക്ക് കടന്ന വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യവുമായി വിവിധ മേഖലളിൽ നിന്നുളളവരാണ് എത്തുന്നത്. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരന്റെ നിരാഹാരസത്യഗ്രഹം 24 മണിക്കൂർ പിന്നിട്ടു.
ദേശീയഗാനം ഇടയ്ക്കയിൽ വായിച്ചായിരുന്നു പ്രകാശൻ പഴമ്പാലക്കോട് എന്ന മേളഗുരുവിന്റെ അഭിവാദ്യം. വിദ്യാർഥികളുടെ സമരവേദികളിൽ പിന്തുണയുമായി വിവിധ സംഘടനകൾ. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ ഇന്നലെ തുടങ്ങിയ 48 മണിക്കൂർ നിരാഹാരസത്യഗ്രഹം ഒരുദിവസം പിന്നിട്ടു.
സമരം അവസാനിപ്പിക്കാൻ ഇന്നലെ മന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ചർച്ച പരാജപ്പെട്ടിരുന്നു. കേരള സർവകലാശാല ഉപസമിതിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിസ്വീകരിക്കാമെന്നാണ് സർക്കാർ അറിയിച്ചത്. ലോ-അക്കാദമിക്ക് സർക്കാർ ധനസഹായം നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.