വിദ്യാർഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ തൃശൂർ പെരുവല്ലൂർ മദർ കോളജ് പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. കോളജിൽ പീഡനങ്ങളെന്നാരോപിച്ച് വിദ്യാർഥികൾ അനിശ്ചിതകാലം സമരം തുടങ്ങി. ഒരു തവണ മൊബൈലുപയോഗിച്ചാൽ പിഴ ഈടാക്കുന്നത് അയ്യായിരം രൂപയെന്നും ഗ്രീൻറൂമിലടക്കം സി.സി.ടി.വി ക്യാമറകളെന്നും പരാതി.
മദർ കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജുള്ള അധ്യാപകൻ അപമര്യാദയായി പെരുമാറുന്നൂവെന്നാണ് പ്രധാനപരാതി. കഴിഞ്ഞ ദിവസവും മുറിയിലേക്ക് വിളിച്ചുവരുത്തി ആക്ഷേപിച്ചെന്ന് വിദ്യാർഥിനികൾ പരാതി നൽകി.
ഇതോടെയാണ് പ്രിൻസിപ്പൽ മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എന്നാൽ ആരോപണങ്ങൾ കോളജ് നിഷേധിച്ചു. നാനൂറ് വിദ്യാർഥികൾ മാത്രം പഠിക്കുന്ന കോളജിൽ നൂറിലേറെ കാമറകളുണ്ട്. പെൺകുട്ടികളുടെ ഗ്രീൻറൂമിൽ വരെ കാമറയെന്നാണ് പരാതി. ഒരു തവണ മൊബൈൽ ഫോണുപയോഗിച്ചാൽ അയ്യായിരം രൂപ പിഴ. ഇങ്ങിനെ ഒട്ടേറെ പരാതികളുമായാണ് വിദ്യാർഥികളുടെ സമരം.
എന്നാൽ സുരക്ഷക്കായി കാമറകൾ സ്ഥാപിച്ചിരിക്കുന്നതും മൊബൈൽ ഫോൺ നിരോധിച്ചിരിക്കുന്നതും സർവകലാശാല നിയമപ്രകാരമാണെന്നും. പുറമെനിന്നുള്ള വിദ്യാർഥികളാണ് സമരത്തിന് പിന്നിലെന്നും കോളജ് വിശദീകരിക്കുന്നു.