ബ്ലു വെയ്ൽ ഗെയിം കൗതുകത്തിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്ന കൊലയാളി കളിയാണെന്ന് തിരിച്ചറിഞ്ഞിട്ടും സൈബർയിടത്തിൽ ബ്ലുവെയ്ൽ ഗെയിം തിരയുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. തിരഞ്ഞു കിട്ടിയാലും ഇല്ലെങ്കിലും സൈബർയിടത്തെ കൗമാരം ഇന്റർനെറ്റിൽ നീലതിമിംഗലത്തിനു പിന്നാലെ നീന്തുകയാണ്. ബ്ലുവെയ്ൽ ഗെയിമിന് സൈബർ തീവ്രവാദമായി പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് സൈബർ സുരക്ഷാ വിദഗ്ദ്ദർ.
ബ്ലുവെയ്ൽ ഗെയിം ലോകം കണ്ട കെട്ടുകഥയാണെന്ന് തറപ്പിച്ചു പറയുകയാണ് സൈബർ എഴുത്തുകാർ. അടുത്തിടെ കേരളത്തിൽ ഉണ്ടായ ആത്മഹത്യകൾക്ക് ബ്ലുവെയ്ൽ ഗെയിമുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ചു പറയുകയാണ് കേരള പൊലീസ്. ആശയകുഴപ്പത്തിനിടെ ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിക്കുമ്പോൾ ചില ഉത്തരങ്ങൾ കണ്ടെത്തെണ്ടതുണ്ട്.
കളിക്കുന്നവരെ ചതിയിൽപ്പെടുത്തി ജീവനെടുക്കുന്ന ഒരു ഗെയിം ഉണ്ടോ ഇല്ലയോ എന്ന തർക്കം സൈബർ ലോകത്ത് നടക്കുമ്പോഴായിരുന്നു പതിനാറാം വയസില്‍ സ്വയം ജീവനൊടുക്കിയ മനോജിന്റെ അമ്മ അനുവിന്റെ വെളിപ്പെടുത്തൽ.
മരണത്തിലേക്കു വാ പിളർന്നിരിക്കുന്ന കൊലയാളി ഗെയിം ബ്ലൂ വെയിലിന് അടിപ്പെട്ടാണ് പതിനാറുകാരൻ മകൻ മരണത്തിലേക്ക് നടന്നുപോയതെന്ന് തിരുവനന്തപുരം സ്വദേശിനി അനു വെളിപ്പെടുത്തുമ്പോൾ, ഞെട്ടലോടെയാണ് കേരളം ഈ വാർത്തയ്ക്കു ചെവി കൊടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേരുടെ ജീവൻ ഈ കൊലയാളി ഗെയിം കവർന്നെടുത്തിട്ടുണ്ടെങ്കിലും, നിനച്ചിരിക്കാത്ത നേരത്താണ് കേരളത്തെ ആശങ്കപ്പെടുത്തി ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത്.
മരണത്തിനു മുൻപുള്ള മാസങ്ങളിൽ മനോജിന്റെ പ്രവർത്തികൾ ദുരൂഹമായിരുന്നുവെന്ന് അമ്മ അനു പറയുന്നു. ഇത്തരത്തിൽ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിർദേശങ്ങൾ വായിച്ചു നോക്കിയാണ് ഡൗൺലോഡ് ചെയ്തതെന്നും മകൻ പറഞ്ഞത് അനുവിന് ഓർമയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവർ സംശയിക്കുന്നത്. നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നുവെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ബ്ലൂ വെയിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തിൽ രക്ഷിതാക്കൾക്ക് സംശയം തോന്നിയത്.
ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജിൽ ചില മാറ്റങ്ങൾ വന്നതായി അനു ഓർക്കുന്നു. സിനിമകൾക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാൽ, ഇതു കള്ളമാണെന്ന് പിന്നീടു മനസിലായി. സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോൾ, അവിടെ നെഗറ്റീവ് എനർജിയാണോ പോസിറ്റീവ് എനർജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി. പ്രേത സിനിമകൾ കാണുന്നതും മരണ വീടുകളിൽ പോകുന്നതും മനോജ് പതിവാക്കിയിരുന്നു.
ഇടക്കാലത്ത് കടൽ കാണാൻ ശംഖുമുഖത്ത് പോയതും അനു ഓർക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാൻ സാധിച്ചത്. ജനുവരിയിൽ കയ്യിൽ കോമ്പസു കൊണ്ട് ‘എബിഐ’ എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാൽ സുഹൃത്തിനെക്കൊണ്ട് നിർബന്ധിച്ചാണ് ചെയ്യിച്ചത്. നീന്തൽ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയും അതിന്റെ വിഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഒൻപതു മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. പുലർച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കുമ്പോൾ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാൽ, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക. ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ രക്ഷിതാക്കൾ സംശയിക്കുന്നത്. സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെന്നും അനു പറയുന്നു.
ഞാൻ മരിച്ചു പോയാൽ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാന്‍ പോയാലും അനിയത്തിയെ സ്നേഹിക്കണമെന്നും പറഞ്ഞു. രണ്ടു മക്കളും ഒരേ പോലെയാണെന്ന് അന്ന് മറുപടി നൽകിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ലെന്ന് വിലക്കിയതായും അനു ഓർക്കുന്നു.
മനോജ് പണ്ടുതൊട്ടേ സോഫ്റ്റ്‌വയറുകളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും അറിയാമായിരുന്നു. അവന്റെ അമ്മയും ഒരു സോഫ്റ്റ്‌വയർ എൻജിനിയറാണ്. അവന് പ്രോഗ്രാമുകളെക്കുറിച്ചൊക്കെ ഞാനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ഫോണും കമ്പ്യൂട്ടറും ഏഴാംക്ലാസ് മുതൽ അവന് ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ നിയന്ത്രണത്തിന് പോയിരുന്നില്ല. ഇത്തരമൊരു അപകടക്കളിയിൽചെന്ന് ചാടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മനോജിന്റെ അമ്മ പറഞ്ഞു.
മനോജിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി ഹാക്ക് ചെയ്യാൻ ശ്രമം നടന്നിരുന്നു. മരിക്കുന്നതിന്റെ തലേന്ന് പോസ്റ്റ് ചെയ്ത് സ്ക്രീൻ ഷോട്ടിലും കുറിപ്പിലും ഇത് വ്യക്തമാണ്. ജൂലൈ 26 നാണ് മനോജ് ജീവനൊടുക്കിയത്. ഹാക്കിങ് പോസ്റ്റ് വന്നിരിക്കുന്നത് ജൂലൈ 25 നുമാണ്.
തന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യാൻ ആരൊക്കെയോ ശ്രമിക്കുന്നവെന്ന മുന്നറിയിപ്പ് കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് മനോജിന്റെ അവസാന പോസ്റ്റും. എന്നാൽ മിനിറ്റുകൾ ഇടവിട്ട് മനോജിന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യാൻ ശ്രമിച്ചത് ബ്ലുവെയിൽ അഡ്മിനിസ്ട്രേറ്റർ ആയിരിക്കുമോ എന്നത് വ്യക്തമല്ല. എന്നാൽ ബ്ലുവെയിലുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും മൊബൈലിൽ നിന്നും നീക്കം ചെയ്തിരുന്നു.
തലശേരി കൊളശ്ശേരി സ്വദേശിയായ സാവന്ത് വിദ്യാര്‍ഥി ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്ന് വെളിപ്പെടുത്തിയത് അമ്മയാണ്. മനോജിന്റെ കഥ കേട്ടതോടെയാണ് സാവന്തിന്റെ മരണത്തിലെ സമാനത കുടുംബം തിരിച്ചറിഞ്ഞത്. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ഗെയിം കളിച്ച് ഇരിക്കും. രാത്രി പലതവണ വീട്ടിൽ നിന്ന് ഇറങ്ങിപോയി, കൈത്തണ്ടയിലും നെഞ്ചിലും കോമ്പസും ബ്ലെയ്ഡും ഉപയോഗിച്ച് മുറിവുണ്ടാക്കി. ഇതിന്റെ ചിത്രങ്ങളും മൊബൈലിൽ പകർത്തി.
ഏകമകനെ നഷ്ടപ്പെട്ട പാലക്കാട് സ്വദേശി അസ്മാബിയും പറഞ്ഞത് സമാനകഥകള്‍. വിക്ടോറിയ കോളജിൽ നിന്ന് ബികോംപഠനം പൂർത്തിയായ മാർച്ച് മുപ്പതിനാണ് സ്വന്തം ആഷിഖിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ ഈ ഉമ്മ കാണുന്നത്. അർധരാത്രിയിൽ അമ്മയുടെ കണ്ണുവെട്ടിച്ച് ശ്മശാനത്തിൽ പോവുകയും വീടിന് മുകളിൽ നിന്ന് ചാടാൻ നോക്കുകയും ചെയ്തിരുന്ന ആഷിഖ് ഉറക്കമില്ലാതെ മൊബൈലിൽ ഗെയിംകളിച്ചു. ഏകാന്തതയും മരണവും തേടിയുളള യാത്രയായിരുന്നു എപ്പോഴും. രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലിൽ നിൽക്കുന്നതും കരിങ്കൽക്വാറിയുടെ ഒാരത്ത് ഇരിക്കുന്നതുമായ മൊബൈൽചിത്രങ്ങൾ തെളിവാണ്.
എന്നാൽ പത്തു വർഷങ്ങൾക്കു മുമ്പേ കൊലയാളി ഗെയിമുകൾ കേരളത്തിൽ ജീവനെടുത്തു തുടങ്ങിയെന്ന് വെളിപ്പെടുത്തൽ നടത്തിയത് വനംവകുപ്പ് മുൻ ഡപ്യൂട്ടി സെക്രട്ടറിയും എഴുത്തുകാരിയുമായ എസ്.സരോജയാണ്. തന്റെ മകൻ അനീഷ് കംപ്യൂട്ടർ ഗെയിമിന്റെ ചതിക്കുഴിയിൽപെട്ടാണ് ആത്മഹത്യ ചെയ്തതെന്ന് സരോജം ഫെയ്സ്ബുക്കിൽ കുറിച്ചു. ആറാം തവണയാണ് അനീഷിന്റെ ശ്രമം വിജയിച്ചത്. ഒാരോ തവണയും നെറ്റിലൂടെ നിർദേശങ്ങൾ ലഭിച്ചിരുന്നു. അഞ്ചാമത്തേതും പരാജയപ്പെട്ടശേഷമാണ് ഇന്റർനെറ്റിലെ ഇടപെടൽ താനറിയുന്നതെന്ന് സരോജം പറയുന്നു. പ്ലാസ്റ്റിക് കവർ കഴുത്തുവരെ മൂടിയായിരുന്നു ജൂലൈ 16 ന് 27 കാരനായ അനീഷിന്റ മരണം. ഒരു തെളിവു പോലും അവശേഷിപ്പിച്ചിരുന്നില്ല. അന്നുതന്നെ പുറം ലോകത്തോട് ഇതെല്ലാം വിളിച്ചുപറയണമെന്നുണ്ടായിരുന്നു.പക്ഷെ അറിയാത്തവർ അറിയാതിരിക്കട്ടെയെന്ന് ചിന്തിച്ചെന്നും സരോജം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇപ്പറഞ്ഞ കഥകളില്ലെല്ലാം കുട്ടികളുടെ മാറ്റം വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ആവുംവിധം പിന്തിരിപ്പിക്കാനും നോക്കിയിരുന്നു. സാവന്തിന് കൗണ്‍സിലിങ് വരെ നല്‍കി. എന്നിട്ടും അവര്‍ അനുസരിച്ച് കാണാമറയത്തിരുന്ന് ആരോ നല്‍കുന്ന നിര്‍ദേശങ്ങളാണ്. തെളിവുകള്‍ വേണ്ടതിലേറെ പുറത്തുവന്നിട്ടും കേരളത്തില്‍ ബ്ലൂ വെയിൽ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം . തമാശയ്ക്ക് പോലും മരണ കളിയെ തേടി പോകരുതെന്നാണ് പൊലീസിന്റെ കർശന നിർദേശം. ഗെയിമിൽ തുടരുന്നവരെ കുറിച്ച് അറിയുന്നവർ ആ വിവരങ്ങൾ കൈമാറാനും നിർദേശമുണ്ട്.
ബ്ലൂവെയിൽ കളി തുടങ്ങിയ വിവരം , സമൂഹ മാധ്യമങ്ങളിലൂെട പങ്കുവച്ച യുവാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കളിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയാക്കിയതായി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. യുവാവിന്റെ ഫോണ്‍ പരിശോധിച്ച് വരികയാണ് പൊലീസ്. മുന്നറിയിപ്പുകള്‍ അവഗണിച്ചും യുവാക്കൾ ബ്ലൂവെയിൽ കളിക്കുന്നെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്താണെന്ന് അറിയാനുള്ള കൗതുകം, ഒരു കൊലയാളി ഗെയിമിനും എന്നെ ഒന്നും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസം, അഡ്മിന്‍ നിര്‍ദേശിക്കുന്ന സാഹസികപ്രവര്‍ത്തികള്‍ ചെയ്യാനുള്ള ഉല്‍സാഹം ഇതൊക്കെയാണ് കുട്ടികളെ ഗെയിമിലേക്ക് അടുപ്പിക്കുന്നത്.
ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഗെയിമിനെ തേടി പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഗൂഗിളില്‍ ഇതിന്റെ ട്രെന്‍ഡിങ് ഡേറ്റ കണ്ടാല്‍ നടുങ്ങും. ബ്ലൂവയ്‍ല്‍ ഡൗണ്‍ലോഡ് ചെയ്യുന്‍ ശ്രമിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ മുന്നില്‍ കേരളവും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊച്ചിയിലും. ബ്ലൂ വെയ്ല്‍ ഗെയിം എന്താണെന്നറിയാന്‍ തിരഞ്ഞവരില്‍ ഇന്ത്യ മൂന്നാമത്. ഇന്ത്യയില്‍ മുന്നില്‍ കേരളവും കൊച്ചിയും തന്നെ. ബ്ലൂ വെയ്‍ലിനെക്കുറിച്ച് കഴിഞ്ഞവര്‍ഷം മുതല്‍ കേള്‍ക്കുന്നുണ്ടെങ്കിലും വ്യാപകമായി തിരഞ്ഞുതുടങ്ങുന്നത് ഈവര്‍ഷം ഫെബ്രുവരി മുതലാണെന്ന് ഗൂഗിള്‍ ട്രെന്‍ഡ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 23 മുതല്‍ തിരച്ചിലിന്റെ ഗ്രാഫ് കുത്തനെ ഉയരുകയും ചെയ്തു. അപകടത്തെക്കുറിച്ച് പൂര്‍ണബോധ്യമുള്ളപ്പോഴും അടങ്ങാത്ത കൗതുകവുമായി കൂടുതലാളുകള്‍ മരണക്കളിയെ തിരയുന്നുവെന്ന് ചുരുക്കം. അതില്‍ മുന്നില്‍ മലയാളികളാണ് എന്നത് ആശങ്കാജനകവും.