മുന്നറിയിപ്പും നിരോധനവുമെല്ലാം കൊണ്ടുവന്നിട്ടും ബ്ലൂവെയ്‌ലിന്റെ പിടിയിൽനിന്ന് കൗമാരക്കാരെ രക്ഷിക്കാനാകുന്നില്ലെന്നു തെളിയിച്ച് പുതിയ റിപ്പോർട്ടുകൾ. കൊലയാളി ഗെയിമായ ബ്ലൂവെയ്‌ലിന് അടിമപ്പെട്ട് പതിനേഴുകാരി തടാകത്തിലേക്ക് എടുത്തുചാടി. രാജസ്ഥാനിലെ ജോധ്പൂരിലാണു സംഭവം. കയ്യിൽ തിമിംഗലത്തിന്റെ ചിത്രം കോറിയതിനുശേഷമാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
വീട്ടിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി കടയിലേക്കെന്നു പറഞ്ഞുപോയ പെൺകുട്ടിയാണ് തടാകത്തിൽ ചാടിയത്. തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പൊലീസുകാരുടെ ശ്രദ്ധയിലാണ് പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം പെടുന്നത്. തടാകക്കരയിൽ സ്കൂട്ടർ ഇരിക്കുന്നത് കണ്ട പൊലീസും നാട്ടുകാരും ചെന്നു നോക്കുമ്പോൾ പെൺകുട്ടി കുന്നിന്റെ മുകളിൽനിന്ന് താഴേക്കു ചാടാൻ തുടങ്ങുകയായിരുന്നു. അവർ തിരികെ വിളിച്ചെങ്കിലും പെൺകുട്ടി ഉടനെ താഴേക്കു ചാടി. പിന്നാലെ ചാടി പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് അവളെ രക്ഷിച്ചത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ടാസ്ക് പൂർത്തീകരിക്കാനാണ് താഴേക്കു ചാടിയതെന്ന് പെൺകുട്ടി വ്യക്തമാക്കിയത്. താൻ ടാസ്ക് പൂർത്തീകരിച്ചില്ലെങ്കിൽ അമ്മ മരിക്കുമെന്നും അവൾ പൊലീസിനോടു പറഞ്ഞു. തിമിംഗലത്തിന്റെ ചിത്രവും പെൺകുട്ടിയുടെ കയ്യിൽ കണ്ടെത്തി. വൈദ്യപരിശോധന നടത്തിയശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
ബ്ലൂവെയ്‌ലിന്റെ പിടിയിൽപ്പെട്ട് 100 പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളും കൗമാരക്കാരും വിദ്യാർഥികളുമാണ് കളിക്ക് അടിമപ്പെട്ടവരിൽ അധികവും.