ഇടുക്കി ആനയിറങ്കലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തൊഴിലാളി ലായത്തിലെത്തിയ ഒറ്റയാൻ റേഷൻ കടയും വാഹനവും തകർത്തു. കാട്ടാനയുടെ ആക്രമണം തടയാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
രണ്ട് മാസത്തിനിടെ എഴുപതിലേറെ വീടുകൾ തകർത്ത അരിക്കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. പതിവുപോലെ റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന അരി തന്നെയായിരുന്നു ഒറ്റയാന്റെ ലക്ഷ്യം. റേഷൻ കടയുടെ മേൽക്കൂരയും വാതിലും ആന തകർത്തു. അരികിട്ടാത്തതിനാൽ കലി സമീപത്ത് പാർക്ക് ചെയ്ത വാഹനത്തിലും ചായക്കടയിലും തീർത്തു. മണിക്കൂറുകളോളം പ്രദേശത്ത് ഭീതി വിതച്ച കാട്ടാനയെ പടക്കം പൊട്ടിച്ച് നാട്ടുകാരാണ് തുരത്തിയത്. വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കൊച്ചി ധനുഷകോടി ദേശീയപാത നാട്ടുകാർ ഉപരോധിച്ചു.
അഞ്ച് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയക്കെത്തി. പത്ത് ദിവസത്തേക്ക് പ്രദേശത്ത് വാച്ചർമാരെ നിയമിക്കാൻ തീരുമാനമായി. വീണ്ടും ശല്യം തുടർന്നാൽ കുമ്കിയാനകളെ എത്തിച്ച് അരിക്കൊമ്പനെ പിടികൂടാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു.