ദിലീപിന്റെ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൂർത്തിയായ ശേഷം സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ദിലീപിനെ ചോദ്യം ചെയ്യും.
നടിയെ തട്ടിക്കൊണ്ടുപോയ ഉപദ്രവിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ദിലീപ് നിർമിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താനാണ് ശ്രമം. രണ്ട് വർഷം മുൻപ് ആദായ നികുതി ഇന്റലിജൻസ് വിഭാഗവും മലയാള സിനിമാ നിർമാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുൻനിര നടൻമാരുടെ സ്വത്തുവിവര കണക്കുകള്‍ പരിശോധിച്ചിരുന്നുവെങ്കിലും അന്വേഷണം ഇടയ്ക്ക് മരവിച്ചു.
ദിലീപിന്റെ കണക്കിൽപെടാത്ത സ്വത്തുസംബന്ധിച്ച വിവരങ്ങൾ പൊലീസിനും ലഭിച്ചിട്ടുണ്ട്. മലയാള സിനിമാ നിർമാണ രംഗത്തെ ബെനാമി കള്ളപ്പണ ഇടപാടുകളിലെ ദിലീപിന്റെ പങ്കും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച വിവരങ്ങളെല്ലാം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. കഴിഞ്ഞ പത്തുവർഷത്തിനിടെ ദിലീപ് നേതൃത്വം നൽകിയ വിദേശ സ്റ്റേജ് ഷോകളെ കുറിച്ചും അന്വേഷണം നടക്കും.