സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് കെഎസ്‌യുവുംഎ.ബി.വി.പിയും നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി. കെ.എഎസ്‌യു മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി.പിന്നാലെ പൊലീസ് ലാത്തി വീശി. മൂന്ന് എ.ബി.വി. പി പ്രവർത്തകർക്ക് പരുക്കേറ്റു. തൊട്ടുപിന്നാലെയാണ് കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മുൻമന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്ത് പോയതിന് പിന്നാലെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കണ്ണീർ വാതകം പ്രയോഗിച്ച് വിരട്ടിയോടിച്ചെങ്കിലും തിരിച്ചെത്തിയ പ്രവർത്തകർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതോടെ അരമണിക്കൂറോളം സംഘർഷാവസ്ഥയായി.
വഴിയരുകിൽ നിർത്തിയിട്ടിരുന്ന കാറുകൾ കല്ലേറിൽ തകർന്നു. പൊലീസ് ലാത്തിച്ചാർജിൽ ഏതാനും പ്രവർത്തകർക്കും പരുക്കേറ്റു. തിങ്കളാഴ്ചയും തിരുവനന്തപുരത്ത് കെ.എസ്. യു മാർച്ചിൽ ലാത്തിച്ചാർജുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് തൊടുപുഴയിൽ സംഘർഷത്തിലെത്തിയത്. കോൺഗ്രസ് ജില്ലാ നേതാക്കൾക്കും പൊലീസിനും പരുക്കുണ്ട്. വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.