യുഡിഎഫ് ഹർത്താലിനിടെ പ്രകോപനമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹർത്താലിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ചിലയിടത്തുണ്ടായത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഹർത്താലിനെ പൊളിക്കാനുള്ള നടപടികളുമായാണ് എൽഡിഎഫും ബിജെപിയും ഇന്നിറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.
ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതെ 12 ദിവസങ്ങൾക്കു മുൻപു പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമമെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നു പ്രത്യേകം നിർദേശിച്ചിരുന്നു. ഈ നിർദേശം ആരെങ്കിലും തെറ്റിച്ചിട്ടുണ്ടെങ്കിൽ അവര്‍ക്കെതിരെ നടപടിയെടുക്കും. ഹർത്താൽ പൂർണവും സമാധാനപരവുമാണ്.
ഹർത്താലിനെ ജനങ്ങൾ അനുകൂലിച്ചു. എന്നാൽ പൊലീസാണു പ്രകോപനം സൃഷ്ടിച്ചത്. പ്രകടനം നടക്കുന്നതിനിടയിലേക്ക് കെഎസ്ആർടിസി ബസ് കയറ്റുകയാണ് അവർ ചെയ്തത്. കേരളത്തിൽ ആദ്യമായിട്ടല്ല ഹർത്താൽ നടത്തുന്നത്. ഹർത്താലിനെ തകർക്കാൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തി. ഇന്ധനവിലയിൽ അധികം വാങ്ങുന്നവ കുറയ്ക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.