സ്്ഥലത്തിന്റെ നൂറുവർഷത്തെ രേഖകൾ ഹാജരാക്കിയിട്ടും ഭൂനികുതി അടക്കാൻ അനുവദിക്കാതെ വില്ലേജ് അസിസ്റ്റന്റ്. കോഴിക്കോട് അത്തോളി വില്ലേജിലെ ഒൻപത് സെന്റ് സ്ഥലത്തിന്റെ നികുതിയടക്കാൻ റിട്ടയേർഡ് എസ്.ഐ പി.രാമകൃഷ്ണൻ വില്ലേജ് ഓഫീസിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു.
തൊള്ളായിരത്തി എഴുപത്തിയേഴിൽ ആണ് രാമകൃഷ്ണന്റെ അച്ഛൻ പാറക്കണ്ടി ചന്തുവിന് അത്തോളി ടെലഫോൺ എക്സ്ചേഞ്ചിന് പുറകിലുള്ള അറുപത്തിയൊന്നര സെന്റ് സ്ഥലത്തിന് പട്ടയം ലഭിച്ചത്. ചന്തുവിന്റെ മരണശേഷം 34 വർഷം ഭാര്യ ഉണിച്ചിരയുടെ പേരിൽ ഈ ഭൂമിയുടെ നികുതി അടച്ചു. സ്വത്ത് ഭാഗിച്ചപ്പോൾ ബാക്കിയായ ഒൻപത് സെന്റ് സ്ഥലത്തിന്റെ നികുതി 2012വരെ ഉണിച്ചിരയുടെ പേരിൽ തന്നെ അത്തോളി വില്ലേജ് ഓഫീസിൽ സ്വീകരിച്ചിട്ടുണ്ട്. അമ്മയുടെ മരണശേഷം 2016ൽ നികുതിയടക്കാൻ രാമകൃഷ്ണൻ എത്തിയപ്പോൾ രേഖകൾ ഇല്ലാത്തതിനാൽ നികുതി സ്വീകരിക്കില്ലെന്ന് പറഞ്ഞ് വില്ലേജ് അസിസ്റ്റന്റ് മടക്കിയയച്ചു. അമ്മയ്ക്ക് സഥലം ലഭിച്ചതിന് രേഖകൾ ഹാജരാക്കണമെന്നതായിരുന്നു ആവശ്യം.
മുത്തച്ഛൻ ചന്തുക്കുട്ടിയുടെ പേരിൽ നൂറ് വർഷം മുമ്പുള്ള ആധാരമടക്കമുള്ള രേഖകൾ നൽകിയെങ്കിലും ഉദ്യോഗസ്ഥർ മുഖം തിരിച്ചു. രാമകൃഷ്ണന്റെ പരാതിയെത്തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി തഹസിൽദാർ നടത്തിയ അന്വേഷണത്തിലും സ്ഥലത്തിന് ആവശ്യമായ രേഖകൾ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ഒരു വർഷമായി അത്തോളി വില്ലേജ് ഓഫീസിൽ കയറിയിറങ്ങി മടുത്ത ഇദ്ദേഹം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി പരിഹാരത്തിനായി കാത്തിരിക്കുകയാണ്.