ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ കൂടുതൽ കരുത്താർജിച്ചതായി നിഗമനം. വൈറസ് ബാധിച്ച കൊതുക് ഇരുപത്തിയഞ്ച് പേരിലേക്കുവരെ രോഗം പകർത്തുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഒരിക്കൽ ഡെങ്കിപ്പനി ബാധിച്ചവരെ വീണ്ടും രോഗം പിടികൂടുന്നതാണ് മരണസംഖ്യ ഇക്കുറി ഉയരാൻ കാരണമെന്നാണ് കരുതുന്നത്.
കാലാവസ്ഥാ മാറ്റം ഈഡിസ് കൊതുകുകളുടെ പ്രജനനശേഷി വർധിച്ചതായാണ് നിഗമനം. അനുകൂലമായ കാലാവസ്ഥയിൽ കൊതുകുകൾ കൂടുതൽ മുട്ടകളിടുന്നു. കനത്ത മഴയിൽ നശിച്ചു പോകുന്ന മുട്ടകൾ മുഴുവൻ മഴമാറിനിന്നതോടെ വിരിഞ്ഞു. ഡെങ്കിക്കൊതുകുകൾ കടന്നാക്രമിക്കാനും തുടങ്ങി. ജനിതക ഘടനയനുസരിച്ച് നാലു ടൈപ്പ് ഡെങ്കി വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു തരം വൈറസ് ബാധിച്ചവരെ വീണ്ടും മറ്റൊരുതരം വൈറസ് ബാധിച്ചാൽ മാരകമാകാം.
ഡെങ്കി കൊതുകുകൾ കൂടുതൽ ആക്രമണകാരികളാണ്. ഒരാളിൽത്തന്നെ രോഗം ആവർത്തിച്ചാൽ പ്രതിരോധശേഷി ദുർബലമാകും. ഇക്കുറി മരണസംഖ്യ ഉയരാനുള്ള മുഖ്യ കാരണവുമിതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതു കൊണ്ട് രോഗം വീണ്ടും വരാതിരിക്കാൻ ജാഗ്രത പാലിക്കണം.