കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തിനിടെ ഡെങ്കിപ്പനിബാധിച്ചവരുടെ എണ്ണം നൂറ് കടന്നു. രോഗലക്ഷണങ്ങളുമായി 140 പേർ വിവിധ സർക്കാർ ആശുപത്രികളിലായി ചികിൽസയിലാണ്. എന്നാല്‍ പ്രതിരോധപ്രവർത്തനങ്ങളിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
തീരദേശമേഖലയായ പുതിയാപ്പ, കാപ്പാട്, ചെറൂപ്പ എന്നിവിടങ്ങളിലാണ് ഡെങ്കിയും പകർച്ചപ്പനിയും കൂടുതലായി സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പനിപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടാഴ്ച മുമ്പാണ് പ്രദേശത്ത് 5 മലമ്പനി ക്കേസുകൾ റിപ്പോർട്ട് ചെയ്തത്. തീരപ്രദേശത്തെ കിണറുകളിലെല്ലാം കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ്.. ഇന്നലെ മാത്രം പനി ബാധിച്ച് 885 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത്.
മാവൂരിൽ രണ്ടുപേരെ ഡിഫ്ത്തീരിയ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പാണ് മാവൂരിലെ ഇതരസംസ്ഥാനത്തൊഴിലാളികളിൽ കോളറ സ്ഥിരീകരിച്ചത്. നാദാപുരം, കാപ്പാട്, കൂരാച്ചുണ്ട് , ഫറോക്ക് മേഖലയിലാണ് പനിബാധിതരുടെ എണ്ണം കൂടുതലായുള്ളത്. ഈ മേഖലയിൽ പ്രത്യേക മെഡിക്കൽ ക്യാംപും തുടർ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.