ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളിൽ നിന്ന് തലസ്ഥാനത്തെ രക്ഷിക്കാൻ ജനകീയ കൂട്ടായ്മ. ആരോഗ്യപ്രവർത്തകരും വിവിധ സംഘടനകളുമാണ് ഒത്തുചേർന്നത്. മാലിന്യനിർമ്മാർജനത്തിനൊപ്പം കൊതുകു നിവാരണത്തിനും പ്രാധാന്യം നൽകണമെന്ന ആവശ്യമാണ് ഉയർന്നത്.
രാജ്യത്തിന്റെ ഡെങ്കി തലസ്ഥാനമെന്ന കുപ്രസിദ്ധിയാണ് തിരുവനന്തപുരത്തിന് കൈവരിക്കുന്നത്.ഇതിൽ നിന്നൊരുമാറ്റം വേണമെന്ന ആവശ്യമാണ് വിവിധ സംഘടനകളെ ഒരേവേദിയിലെത്തിച്ചത്. ചേബർഒഫ് കോമേഴ്സ്, പൊതുജനരോഗ്യ കൗൺസിൽ, സർക്കാരിതര സംഘടനകള്‍, ഡോക്ടർമാർ എന്നിവരാണ് പകർച്ചവ്യാധികളെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാകുന്നത്.
പൊതുജനാരോഗ്യത്തിനായി പ്രത്യേക വകുപ്പ് , പകർച്ചവ്യാധി നിയന്ത്രണത്തിന് പ്രത്യേക പ്രോട്ടോക്കോൾ എന്നിവ വേണമെന്ന ആവശ്യം ഡോക്ടർമാർ മുന്നോട്ട് വെച്ചു. ദേശീയ വെക്ടർകൺട്രോൾ ഏജൻസിയുടെ പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന ആവശ്യം സംസ്ഥാന , കേന്ദ്രസർക്കാരുകൾക്ക് മുന്നിൽവെക്കാനും യോഗം തീരുമാനിച്ചു.