രാഷ്ട്രീയവിവാദങ്ങള്‍ക്കിടയിലും വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം അടുത്തഘട്ടത്തിലേക്ക് നീങ്ങുന്നു. ഒന്നാംഘട്ടത്തിന്റെ ഭാഗമായ ബെർത്ത് നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞത്ത് വൈകിട്ട് അഞ്ചിനുനടക്കുന്ന ചടങ്ങിൽ മൊബൈൽ ഹെൽത്ത് യൂണിറ്റിന്റെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിർവഹിക്കും.
സി.എ.ജി റിപ്പോർട്ടിന്മേലുള്ള വാദപ്രതിവാദങ്ങൾ രാഷ്ട്രീയ അന്തരീക്ഷത്തിൽ തുടരുന്നതിനിടെയാണ് ശ്രദ്ധേയമായ ഉദ്ഘാടനങ്ങൾക്ക് വിഴിഞ്ഞം വേദിയാകുന്നത്. വിഴിഞ്ഞം ബർത്ത് അഥവാ ജട്ടിയുടെ ഉദ്ഘാടനമാണ് പ്രധാനം. പദ്ധതിയുടെ ഒന്നാംഘട്ടത്തിലെ നിർണായക നിർമാണപ്രവർത്തനങ്ങളിൽ ഒന്നാണ് ഇതെന്ന് അധികൃതർ പറയുന്നു. തുറമുഖനിർമാണ സ്ഥലത്ത് സജ്ജീകരിക്കുന്ന സമ്മേളനവേദിയിലാണ് ഉദ്ഘാടനസമ്മേളനം.
കാലാവസ്ഥ അനുകൂലമാണെങ്കിൽ മുഖ്യമന്ത്രി കടലിലെ ബർത്ത് നിർമാണ സ്ഥലത്തുപോയി ചടങ്ങ് നിർവഹിക്കും. തുറമുഖ നിർമാണത്തോടനുബന്ധിച്ചുള്ള സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമാണ് മൊബൈൽ ഹെൽത്ത് യൂണിറ്റ്. വിഴിഞ്ഞത്തെ അഞ്ച് നഗരസഭാവാർഡുകളിലും വാഹനത്തിൽ ഡോക്ടർമാരുൾപ്പെടെ ആതുരസേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. കഴിഞ്ഞ ഡിസംബറിലായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ ഉദ്ഘാടനം നടന്നത്. അതിനുശേഷം പദ്ധതി പ്രദേശത്ത് നടക്കുന്ന വലിയ ചടങ്ങാണ് ബർത്ത്, മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉദ്ഘാടനങ്ങൾ.