മദ്യശാലകൾക്കു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിപത്രം (എൻഒസി) വേണമെന്ന വ്യവസ്ഥ എടുത്തുകളയാൻ മന്ത്രിസഭ തീരുമാനിച്ചു. എക്സൈസ് വകുപ്പിന്റെ ലൈസൻസിന്റെ മാത്രം അടിസ്ഥാനത്തിലാവും ഇനി പുതിയ മദ്യശാലകൾ തുറക്കുകയും നിലവിലുള്ളവ മാറ്റിസ്ഥാപിക്കുകയും ചെയ്യുക. ഇതിനായി പഞ്ചായത്തീരാജ്- നഗരപാലിക നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ ഗവർണറോടു ശുപാർശ ചെയ്യാനും തീരുമാനിച്ചു.
ത്രീസ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് പുനഃസ്ഥാപിച്ചു സർക്കാർ പുതിയ മദ്യനയം 30ന് അകം പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇങ്ങനെയൊരു നിയമഭേദഗതിക്കുള്ള തീരുമാനം. സംസ്ഥാനത്തൊട്ടാകെ ഒരേ രീതിയിൽ അബ്കാരി നയം നടപ്പാക്കുന്നതിനും നിലവിലുള്ള ലൈസൻസികളും പുതിയ അപേക്ഷകരും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുമാണു തീരുമാനം.
ഇതിനായി നഗരപാലികാ നിയമത്തിലെ 447–ാം വകുപ്പും പഞ്ചായത്തീരാജ് നിയമത്തിലെ 232–ാം വകുപ്പും ഭേദഗതി ചെയ്യണമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ കൊണ്ടുവന്ന നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതോടെ മദ്യശാലകളുടെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാകും.
പുതിയ ബാർ തുറക്കുന്നതിനും ദേശീയപാതയുടെ 500 മീറ്റർ പരിധിയിലുള്ള ബാറുകളും ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന ശാലകളും മാറ്റി സ്ഥാപിക്കുന്നതിനും എക്സൈസ് വകുപ്പിന്റെ മാത്രം അനുമതി മതിയാകും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിർബന്ധമാക്കിയത്.
ബാർ, ബീയർ- വൈൻ പാർലർ, കള്ളുഷാപ്പ്, ബെവ്കോ–കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകൾ എന്നിവ തുടങ്ങാനും മാറ്റിസ്ഥാപിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കി പഞ്ചായത്തീരാജ്-നഗരപാലിക നിയമത്തിലും ഭേദഗതി വരുത്തി. എന്നാൽ, എൻഒസി ലഭിക്കുന്നതിനു പലപ്പോഴും തടസ്സം നേരിടുന്നതായി മദ്യവ്യാപാരികൾ പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണു നിയമഭേദഗതി.
തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടായത് സംഘർഷവും ഭിന്നതയും : മന്ത്രി
മദ്യഷാപ്പുകൾക്ക് അനുമതി നൽകാൻ പഞ്ചായത്തുരാജ് നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നാണു സർക്കാർ നിലപാട്. ഇതിനുള്ള അധികാരം നൽകിയതു തദ്ദേശസ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ എന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഈ നിയമത്തിന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങളിൽ അഭിപ്രായഭിന്നതയും ആരോപണങ്ങളും സംഘർഷങ്ങളും പതിവായെന്നു തദ്ദേശഭരണ മന്ത്രി കെ.ടി.ജലീൽ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം പിൻവലിച്ചതോടെ നാടെങ്ങും മദ്യഷാപ്പുകൾ തുടങ്ങുമെന്ന ധാരണ ശരിയല്ല. സർക്കാർ നയത്തിനനുസരിച്ചു മാത്രമേ മദ്യഷാപ്പുകൾക്ക് അനുമതി നൽകൂ – ജലീൽ പറഞ്ഞു.