തിരുവനന്തപുരം ജില്ലയിലെ അഞ്ച് ബീയർ–വൈൻ ഹോട്ടലുകൾ തുറക്കാൻ ഹൈക്കോടതി അനുമതി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എൻഎച്ച് 66 നു സമീപത്തു സ്ഥിതി ചെയ്യുന്ന ബാർഹോട്ടലുകൾക്കാണ് തുറക്കാൻ അനുമതി ലഭിച്ചത്. ഈ പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സേവിയേഴ്സ് ഹോട്ടൽ, പാപ്പനംകോട് വൈറ്റ് ദാമർ, മൗര്യ രാജധാനി, നെയ്യാറ്റിൻകര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവർക്കാണ് തുറക്കാൻ അനുമതി ലഭിച്ചതെന്നു എക്സൈസ് അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു. 24 ബിയർ വൈൻ പാർലറുകളാണ് പാതയോരത്തുള്ളത്. ഇതിൽ കോടതിയെ സമീപിച്ച ഹോട്ടലുകൾക്കാണ് അനുമതി ലഭിച്ചത്.
ബോംബെയിലെ പനവേലിൽനിന്ന് ആരംഭിച്ചു ഗോവയിലൂടെ കർണാടക വഴി കേരളത്തിലെത്തുന്നതാണ് എൻഎച്ച് 66. കാസർഗോഡ്, എറണാകുളം, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കേശവദാസപുരം വഴി സെക്രട്ടേറിയറ്റിനു മുന്നിലൂടെ കളിയിക്കാവിള വഴി കന്യാകുമാരിയിൽ പാത അവസാനിക്കും. എന്നാൽ, കഴക്കൂട്ടത്തുനിന്ന് ടെക്നോപാർക്കിനു മുന്നിലൂടെയുള്ള കാരോട് ബൈപാസും കന്യാകുമാരിയിലേക്കാണ്. ദേശീയപാതകളായാണു രണ്ടിനെയും വിജ്ഞാപനം ചെയ്തിരിക്കുന്നത്. രണ്ടുദേശീയപാതകൾ ഒരു സ്ഥലത്തേക്ക് എങ്ങനെ വരുമെന്നു ചൂണ്ടിക്കാട്ടി ഹോട്ടൽ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അനുകൂല വിധി.
ഒരു സ്ഥലത്തേക്കു രണ്ടു ദേശീയപാതകൾ പാടില്ലെന്ന നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവും അസോസിയേഷൻ കോടതിയിൽ ഹാജരാക്കി. രണ്ടും ദേശീയപാതയാണെങ്കിൽ കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂർ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡ് ജില്ലാപാതയായി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണു കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
അതേസമയം, ഈ പാതയോരത്ത് മാസ്കറ്റ് ഹോട്ടൽ ഉൾപ്പെടെ മൂന്നു ഹോട്ടലുകളും എട്ടു ചില്ലറ വിൽപ്പനശാലകളുമുണ്ടെങ്കിൽ അവ തുറക്കുന്നതിന് സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ കന്യാകുമാരി വഴിപോകുന്ന പാതയാണു ദേശീയപാതയെന്നു പിഡബ്ല്യുഡി ഡെപ്യൂട്ടി ചീഫ് എഞ്ചി. (നാഷണൽ ഹൈവേ) മനോരമ ഓൺലൈനോട് പറഞ്ഞു. പിഡബ്ല്യുഡിയോട് ഇക്കാര്യത്തിൽ സർക്കാർ അഭിഭാഷകൻ അടക്കം ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പിഡബ്ല്യുഡി വ്യക്തമാക്കുന്നു. പാതകളെ തരംതിരിച്ചു വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ തെറ്റു സംഭവിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ വാദം.
ദേശീയപാത സംബന്ധിച്ച തർക്കത്തിൽ ബാറുടമകളുടെ വാദത്തെ എതിർക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം തൊടുപുഴയിലെ അഞ്ചു ബാറുകൾ ഹൈക്കോടതി നിർദേശത്തെത്തുടർന്നു തുറന്നിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടൽ ഉടമകൾ കോടതിയെ സമീപിക്കാനാണ് സാധ്യത.
Representative Image
Advertisement