സംസ്ഥാനത്ത് പതിനഞ്ച് പുതിയ ബീയർ ആന്‍ഡ് വൈൻ പാർലർ തുടങ്ങാനൊരുങ്ങി കെ.ടി.ഡി.സി. സുപ്രീം കോടതി വിധിയെത്തുടർന്ന് അടച്ചുപൂട്ടിയതുൾപ്പെടെ 33 ബിയർ ആന്‍ഡ് വൈൻ പാർലറുകൾക്ക് ലൈസൻസിനായി അപേക്ഷ നൽകി. കെ.ടി.ഡി.സിയുടെ മുന്തിയ ഹോട്ടലുകൾക്ക് വിദേശമദ്യം വിളമ്പാൻ കഴിയുംവിധം സ്റ്റാർ പദവി ലഭ്യമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
സുപ്രീംകോടതി വിധിക്കുശേഷം ആകെയുണ്ടായിരുന്ന നാൽപത് ബിയർ ആന്‍ഡ് വൈൻ പാർലറുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് 22 എണ്ണം മാത്രമാണ്. അടച്ചുപൂട്ടിയ 18 പാർലറുകൾ സമീപത്തുതന്നെ വാടകക്കെട്ടിടങ്ങൾ കണ്ടെത്തി ആരംഭിക്കാനാണ് ശ്രമം. കോടതിവിധിക്കുശേഷം കഴിഞ്ഞ സാമ്പത്തികവർഷം നാൽപതുകോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് മറികടക്കുന്നതിനും അധികവരുമാനവും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലടക്കം ബാർ ലൈസൻസ് ലഭിക്കുംവിധം സ്റ്റാർ പദവിയിലേക്ക് ഉയർത്തും. പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. കുമരകത്തുൾപ്പെടെ വഞ്ചിവീടുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ജീവനക്കാരുടെ പുനഃക്രമീകരണവും ഉടൻ പൂർത്തിയാക്കുമെന്നും എം.വിജയകുമാർ തിരുവനന്തപുരത്ത് അറിയിച്ചു.