ബാർകോഴക്കേസിൽ കെ.എം .മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ . ബിജു രമേശിന്റെ ഫോൺരേഖകളുടെ ഫോറൻസിക് പരിശോധനഫലം ഉടൻ ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. അഴിമതി നിരോധന പ്രകാരം തെളിവുകളുണ്ടെങ്കിൽ മാത്രമേ കേസ് നിലനിൽക്കൂ എന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
കേസ് അന്വേഷണം അനശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലും കെഎം മാണിക്കെതിരെ തെളിവുകളുണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ് . തുടരന്വേഷണം പുരോഗമിക്കുകയാണെന്നും ബിജു രമേശിന്റെ ടെലിഫോണിലുള്ള ബാർ ഉടമകളുടെ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധന നിർണായകമാണെന്നും സർക്കാർ വ്യക്തമാക്കി . അഹമ്മദാബാദിലെ ഫോറൻസിക് ലാബിലാണ് പരിശോധന നടക്കുന്നത് . മാത്രമല്ല കോഴയിടപാടുമായി ബന്ധപ്പെട്ട് രണ്ട് ബാറുടമകളുടെ പരാതിയുണ്ട് ഇതും അന്വേഷണ വിധേയമാക്കണമെന്നും സർക്കാർ അറിയിച്ചു.
എന്നാൽ അഴിമതി നിരോധന നിയമപ്രകാരം തെളിവുകളുണ്ടോ എന്നുള്ളതാണ് പ്രസക്തമെന്നും മൊബൈൽ ഫോൺ രേഖകളുടെ മാത്രമടിസ്ഥാനത്തിൽ കേസ് തുടരാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി . സർക്കാർ ആവശ്യപ്പെട്ട പ്രകാരം മുന്നാഴ്ചത്തെ സമയപരിധി ഹൈക്കോടതി അനുവദിച്ചു . തെളിവുകളില്ലാത്ത പശ്ചാത്തലത്തിൽ തുടരന്വേഷണം റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത് .
കോടതി അനുമതിയോടെയാണ് ബാർകോഴക്കേസിൽ തുടരന്വേഷണം നടക്കുന്നത് എന്നാണ് വിജിലൻസ് നിലപാട് .കേസിൽ ശാസ്ത്രീയ തെളിവുകൾ കണ്ടത്താനുള്ള ശ്രമമാണ് തുടരന്വേഷണത്തിൽ നടക്കുന്നതെന്നും വ്യക്തമാക്കി നേരത്തെ വിജിലൻസ് സത്യവങ്മൂലം സമർപ്പിച്ചിരുന്നു.