ബാർ കോഴക്കേസിൽ ബിജുരമേശ് ഹാജരാക്കിയ ഫോൺ സംഭാഷണത്തിൽ കൃത്രിമം നടന്നെന്ന് പരിശോധനാ റിപ്പോർട്ട്. ഫോൺ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ നടത്തിയ ഫോറൻസിക് പരിശോധനയുടെ ഫലം വിജിലൻസ്, കോടതിയിൽ സമർപ്പിച്ചു. ഇതോടെ ബാർകോഴ കേസ് അന്വേഷണം പ്രതിസന്ധിയിലായി.
പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോയതോടെയാണ് ബാർകോഴക്കേസിൽ ശബ്ദപരിശോധനയെ ആശ്രയിക്കാൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർദേശിച്ചത്. ഇതിന്റെയടിസ്ഥാനത്തിലായിരുന്നു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയിൽ കോഴക്കാര്യം പരാമർശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാൻ തീരുമാനിച്ചത്. സംഭാഷണങ്ങളടങ്ങിയ ഫോൺ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫോൺ സംഭാഷണങ്ങളിൽ എഡിറ്റു ചെയ്തിട്ടുണ്ടെന്നും , ഇതു ആധികാരികമല്ലെന്നുമാണ് പരിശോധനാഫലം. ലാബിലെ പരിശോധനഫലങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചു. എന്നാൽ കേസിൽ കൈവശമുള്ള തെളിവുകളിൽ കൂടുതൽ പരിശോധന നടത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ നിർണായകമാകുമെന്ന കരുതിയിരുന്ന പരിശോധന റിപ്പോർട്ടിൽ കൂടി പാളിയതോടെ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയിലായി വിജിലൻസ് സംഘം. എൽ.ഡി.എഫ് സർക്കാർ ്അധികാരത്തിലെത്തിയശേഷവും കേസിൽ തെളിവില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഓഗസ്ത് 27 ന് കേസിൽ സമ്മർദ്ധമുണ്ടായെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി,ആർ.സുകേശന്റെ ഹർജി പരിഗണിച്ച് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു.