സ്വർണവും പണവും എടുക്കാൻ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ സഹോദരൻ അറസ്റ്റിൽ. ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പ കുതിരപന്തി പടിഞ്ഞാറ്റതിൽ സുമതിക്കുട്ടിയമ്മ (67) കൊല്ലപ്പെട്ട കേസിലാണ് സഹോദരൻ കുരീപ്പുഴ ഐക്കര തെക്കതിൽ വീട്ടിൽ ശശിധരൻ പിള്ള (മണിയൻ–70) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നു സുമതിക്കുട്ടിയമ്മയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
13നു വൈകിട്ട് ആറരയോടെയാണ് സുമതിക്കുട്ടിയമ്മയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. പൊലീസ് പറഞ്ഞത്: ഭർത്താവ് തങ്കമണിപിള്ള മൂന്നുവർഷം മുൻപു മരിച്ചതിനെ തുടർന്നു സുമതിക്കുട്ടിയമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പെട്ടിക്കടയും നടത്തിയിരുന്നു. പെൺമക്കൾ രണ്ടുപേരും ഭർതൃവീട്ടിലാണ്. മണിയൻ ഇടയ്ക്കിടെ വീട്ടിൽ വന്നു പണം വാങ്ങിയിരുന്നു.
മദ്യലഹരിയിൽ 12നു രാത്രി എത്തിയ മണിയൻ ഉറങ്ങിക്കിടന്ന സുമതിക്കുട്ടിയമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ഇതിനിടെ സുമതിക്കുട്ടിയമ്മ ഉണർന്നു ശ്രമം തടഞ്ഞപ്പോൾ പണമോ സ്വർണമോ വേണമെന്ന് മണിയൻ ആവശ്യപ്പെട്ടു. എന്നാൽ സുമതിക്കുട്ടിയമ്മ നൽകിയില്ല. തുടർന്നു സുമതിക്കുട്ടിയമ്മ വീണ്ടും ഉറക്കമായപ്പോൾ അമ്മിക്കല്ലിന്റെ കുഴവി കൊണ്ടു പലതവണ തലയ്ക്കിടിച്ചു കൊല്ലുകയായിരുന്നു. സ്വർണമാലയും വളകളും ഊരിയെടുത്ത ശേഷം മൃതദേഹം കിണറ്റിൽ തള്ളി.
പുലർച്ചെ മൂന്നുവരെ മണിയൻ വീട്ടിൽത്തന്നെ തങ്ങി. പിന്നീടു കുളിച്ചശേഷം സ്വന്തം വീട്ടിലേക്കു പോയി. 13നു കട തുറക്കാതിരുന്നതിനാൽ പരിസരവാസികൾ സുമതിക്കുട്ടിയമ്മയെ അന്വേഷിച്ചു. മക്കളുടെ വീടുകളിലേക്കും അന്വേഷണം നീണ്ടു. പിന്നീടാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പരിസരവാസികളുടെ മൊഴിയെ തുടർന്നാണ് അന്വേഷണം മണിയനിലേക്കു നീണ്ടത്. മരണവിവരം അറിയിച്ചിട്ടും ഇയാൾ എത്താതിരുന്നതോടെ സംശയം ബലപ്പെട്ടു.
മൂന്നേമുക്കാൽ പവൻ ആഭരണങ്ങൾ മണിയന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു. ഡിവൈഎസ്പി ബി.കൃഷ്ണകുമാർ, സിഐ പ്രസാദ്, ഷാഡോ പൊലീസ് എസ്ഐ എസ്.ബിനോജ്, എഎസ്ഐമാരായ എ.സി.ഷാജഹാൻ, കെ.ശിവശങ്കരപ്പിള്ള, ബി.അജയകുമാർ, കെ.കെ.രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ, ദേവപാൽ, രാജേഷ്, സുനിൽകുമാർ, ഹരികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിദ്യാധിരാജ്, നാസർ എന്നിവർ ചേർന്നാണു പിടികൂടിയത്.