മന്ത്രി എം.എം.മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. മണിയുടെത് അഹങ്കാരത്തിന്റെ സ്ത്രീവിരുദ്ധ ശബ്ദമെന്ന് വി.ഡി.സതീശൻ ആരോപിച്ചു. മണിപറയാത്ത കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എം.എം.മണിക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം ദിവസവും അടിയന്തിര പ്രമേയ നോട്ടിസിലൂടെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയത്. അടിമുടി സ്ത്രീവരുദ്ധമാണ് മണിയുടെ തുടര്‍ച്ചയായുള്ള പ്രസ്താവനകളെന്ന് വി.ഡി.സതീശൻ പറഞ്ഞു. നാല് സ്ത്രീകളുടെ സമരത്തിന് മുന്നിൽ സർക്കാർ എന്തിനാണ് മുട്ടുവിറച്ച് നിൽക്കുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.
ജനങ്ങൾതള്ളിയ സമരമാണ് ഇപ്പോൾ മൂന്നാറിൽ നടക്കുന്നതെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മണി പറയാത്ത കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ തെറ്റായ വാക്കുകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ വിലയിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നടപടികൾ വെട്ടിച്ചുരുക്കി, നിയമസഭ നേരത്തെ പിരിഞ്ഞു.