മന്ത്രി എം.എം.മണിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഇടുക്കി കുഞ്ചിത്തണ്ണിയിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. തൃശൂരിലെ മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുക്കുളമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കുഞ്ചിത്തണ്ണിയിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ ജോര്‍ജ് വട്ടുക്കുളം സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാവരോടും മാന്യമായി പെരുമാറുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രിയുടേതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല എം.എല്‍.എ സ്ഥാനത്തു നിന്നും നീക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഒരുകൂട്ടം സ്ത്രീകളെയും സർക്കാർ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും മന്ത്രി മണി പ്രസംഗത്തിൽ അസഭ്യം പറയുന്നുണ്ടെന്നാണ് വാദം. എന്നാല്‍ , ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ശിക്ഷാർഹമായതൊന്നും പ്രസംഗത്തിൽ ഇല്ലെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചിരുന്നു. സുപ്രീംകോടതിയിലെ അഭിഭാഷകനായ രഞ്ജിത് മാരാര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ ഇടുക്കിയിലെ പൊലീസ് വീട്ടില്‍ എത്തി ഹര്‍ജിക്കാരനെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.