ജിഷ്ണു കേസില്‍ നിര്‍ണായക വഴിത്തിരിവ്. മൂന്നാംപ്രതിയായ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിനെ അറസ്റ്റുചെയ്തു. കോയമ്പത്തൂരിലെ ഫാം ഹൗസില്‍ നിന്ന് പിടിയിലായ ശക്തിവേലിനെ തൃശൂര്‍ പൊലീസ് ക്ലബിലെത്തിച്ചു.
അന്‍പത്തെട്ടുദിവസത്തെ ഒളിവുജീവിതത്തിനൊടുവിലാണ് ജിഷ്ണു കേസിലെ പ്രധാനപ്രതികളിലൊരാളായ പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍ പിടിയിലായത്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോയമ്പത്തൂരിനടുത്ത് അന്നൂരില്‍ ബന്ധുവിന്റെ ഫാം ഹൗസില്‍ ഒളിവില്‍ കഴിഞ്ഞ ശക്തിവേലിനെക്കുറിച്ച് പ്രദേശവാസി സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൗം ഹൗസും ശക്തിവേലിന്റെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും നിരീക്ഷിച്ചാണ് അന്വേഷണസംഘം പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കിയത്. തുടര്‍ന്ന് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് നടപ്പാക്കി. കോയമ്പത്തൂരില്‍ നിന്ന് ശക്തിവേലിനെ തൃശൂര്‍ പൊലീസ് ക്ലബിലെത്തിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും. ജിഷ്ണുവിനെ കോളജില്‍ വച്ച് മര്‍ദിച്ചവരുടെ സംഘത്തില്‍ ശക്തിവേല്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ചോദ്യംചെയ്യലില്‍ ഇക്കാര്യത്തിനായിരിക്കും ഊന്നല്‍.
ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരുമായും കാനം ഫോണില്‍ ചര്‍ച്ച നടത്തി. കാനം എല്ലാ സഹായവും ഉറപ്പുനല്‍കിയെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചു. അല്‍പസമയത്തിനകം അവര്‍ മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
ജ്യേഷ്ഠന് നീതികിട്ടുമെന്ന വിശ്വാസമുണ്ടെന്ന് ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ. തിരുവനന്തപുരത്തുനിന്നുള്ള തീരുമാനത്തിനനുസരിച്ച് മാത്രമേ നിരാഹാരസമരം അവസാനിപ്പിക്കുവെന്നും അവിഷ്ണ പറഞ്ഞു.