നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ചു നൽകുമെന്ന് ജിഷ്ണുവിന്റെ കുടുംബം. മകന്റെ നഷ്ടത്തിന് പകരമാകില്ല ഒന്നുമെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പ്രതികരിച്ചു. സർക്കാർ നൽകിയ പത്ത് ലക്ഷത്തിന് പകരം 20 ലക്ഷം രൂപ വേണമെങ്കിൽ നൽകാം. മകന്റെ മരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഒരാളെ പോലും പൊലീസിനു അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. വിശ്വസിക്കുന്ന പാർട്ടി വിഷമിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛൻ പറഞ്ഞു.
അതേസമയം, സമരം അട്ടിമറിക്കാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമായി തോക്കു സ്വാമിയെ (ഹിമവൽ ഭദ്രാനന്ദ) ഡിജിപി ഒാഫീസിനു മുന്നിലെത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന മഹിജ ജ്യൂസു കുടിക്കുന്നുവെന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താക്കുറിപ്പും ഗൂഢാലോചനയുടെ ഭാഗമാണെന്ന് അമ്മാവൻ ശ്രീജിത്ത് ആരോപിച്ചു. തോക്കുസ്വാമിയെ ഒരു പ്രത്യേക വാഹനത്തിൽ കൊണ്ടുവന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മഹിജയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേയ്ക്കു കടന്നു. പിന്തുണയുമായി മഹിളാ കോൺഗ്രസ് നേതാക്കൾ ഇന്ന് സെക്രട്ടേറിയറ്റിനു മുമ്പിൽ നിരാഹാരം തുടങ്ങും. നീതി തേടിയുള്ള ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം അട്ടിമറിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വൻ ഗൂഢാലോചന നടന്നതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തോക്കു സ്വാമിയെ ഡിജിപി ഒാഫീസിനു മുമ്പിലെത്തിച്ചത് പൊലീസുകാർ തന്നെയാണ്. ജ്യൂസ് അടക്കമുള്ള പാനീയങ്ങൾ മഹിജ കഴിക്കുന്നതായി ആശുപത്രി അധികൃതർ വാർത്താ കുറിപ്പ് ഇറക്കിയതിനു പിന്നിലും ഗൂഡാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
ആരോഗ്യ നില വഷളായതിനേത്തുടർന്ന് ഐസിയുവിലേയ്ക്കു മാറ്റിയ മഹിജ അവിടെയും നിരാഹാരം തുടരുകയാണ്. പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ലതിക സുഭാഷ്, ബിന്ദുകൃഷ്ണ എന്നിവർ ഇന്നു മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.