പത്രമാഫീസുകളിൽ പരിഭ്രാന്തരായ ജനങ്ങളുടെ ഫോൺ വിളികൾ ! ജനം ഇളകാൻ തുടങ്ങി. ജനപ്രതിനിധികൾ ഒച്ചപ്പാടുണ്ടാക്കുന്നു. മേലധികാരികളിൽനിന്നു പൊലീസ് കമ്മീഷണർക്കുമേൽ സമ്മർദ്ദങ്ങൾ ! കമ്മിഷണർ മൊഡാക്കിന്റെ മനസ്സിൽ 1881ൽ ലണ്ടൻ നഗരത്തിൽ ‘ജാക്ക് ദി റിപ്പർ’ നടത്തിയ കൊലപാതക പരമ്പരയുടെ ഒാർമകൾ ഒാടിയെത്തി. റിപ്പറെ ഒരാഴ്‌ചയ്‌ക്കകം പിടികൂടാൻ കഴിയാതെവന്നതുമൂലം ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് സേനയുടെ കമ്മീഷണർ സർ ചാൾസ് വാറൻ രാജിവയ്‌ക്കാൻ വരെ നിർബന്ധിതനായി. ജാക്ക് അന്ന് ഏഴുപേരെയാണു കൊന്നതെങ്കിൽ, മുംബൈയിലെ ഭീകരൻ ഇതിനകം ഒൻപതു പേരെ കൊന്നുക്കഴിഞ്ഞു.
ലോക ക്രിമിനൽ ചരിത്രത്തിൽതന്നെ ഏറ്റവും സുസംഘടിതമായ വേട്ടയാണു മെഡാക്ക് തയാറാക്കിയത്. നഗരത്തിന്റെ വടക്കൻ പ്രാന്തങ്ങളിൽ രാപ്പകൽ റോന്തുചുറ്റുന്നതിന് 2000 പോലീസുകാരും അവരുടെ ഓഫീസറന്മാരും സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയുക്തരായി. അവരെ സഹായിക്കാൻ പൊതുജനങ്ങളുടെ വോളന്റിയർ സേനകളും നിലവിൽ വന്നു.
ഇതിനിടെ രാമൻരാഘവൻ എന്ന വിചിത്രജീവി താമസിക്കുകയും ചുറ്റിത്തിരിയുകയും ചെയ്‌ത സ്ഥാലങ്ങളുടെ ഒരു പട്ടിക തയാറാക്കി. അവിടേക്കെല്ലാം മഫ്‌ടിവേഷത്തിൽ പൊലീസുകാരെ നിയോഗിച്ചു. അവരുടെ പക്കൽ രാമൻ രാഘവന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. അതിലൊരു പൊലീസുകാരൻ ‘ശർമ്മാഭയ്യായുടെ ചോൾ’ എന്നറിയപ്പെടുന്ന ലോഡ്‌ജിൽ ഒരു വാടകമുറിയിൽ രാമൻ രാഘവൻ കുറേനാൾ താമസിച്ചിരുന്നുവെന്നറിഞ്ഞ് അവിടേക്കു പോയി. പലരുമായി സംസാരിക്കുന്നതിനിടയിൽ മഞ്ജുളാബായി എന്ന യുവതി ഒറ്റനോട്ടത്തിൽത്തന്നെ രാമൻരാഘവന്റെ ചിത്രം തിരിച്ചറിഞ്ഞു.