റായ്പുർ ∙ മഹാസമുന്ദ് ജില്ലയിൽ അതിരാവിലെയുണ്ടായ വാഹനാപകടത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്ക്രീനിൽ. വിശദവിവരങ്ങൾ നൽകാൻ റിപ്പോർട്ടറോടു വാർത്താ അവതാരകയായ സുപ്രീത് കൗർ ആവശ്യപ്പെട്ടു.
പിതാറയിൽ ഒരു കാർ അപകടത്തിൽപ്പെട്ടെന്നും അതിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ മരിച്ചെന്നും റിപ്പോർട്ടർ തത്സമയ വിവരണം നൽകിയപ്പോഴാണു സുപ്രീത് ഒന്നു നടുങ്ങിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ടർ പറഞ്ഞതെങ്കിലും അവർ ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു – ആ വാഹനത്തിൽ തന്റെ ഭർത്താവുമുണ്ടായിരുന്നു; അപകടത്തിൽ അദ്ദേഹം മരിച്ചു!
തത്സമയ വാർത്തയ്ക്കിടെ സുപ്രീത് കരയുമെന്നു കരുതിയ സഹപ്രവർത്തകർക്കു തെറ്റി. മനഃസാന്നിധ്യത്തോടെ അവർ വാർത്ത പൂർത്തിയാക്കി. പിന്നെ സ്റ്റുഡിയോയിൽനിന്ന് ഇറങ്ങിയോടി – ഒന്നു പൊട്ടിക്കരയാൻ! ഐബിസി–24 എന്ന ചാനലിലെ വാർത്താ അവതാരകയാണു സുപ്രീത് കൗർ (28).
ഒരുവർഷം മുൻപായിരുന്നു ഹർസത് കവാഡെയുമായി വിവാഹം. പിതാറയിൽ ഹർസതിന്റെ ജീവനെടുത്ത അപകടസ്ഥലത്തേക്കു സുപ്രീത് കണ്ണീരോടെ പുറപ്പെടുമ്പോൾ, ആ ധൈര്യം കണ്ടു ഞെട്ടിയ സഹപ്രവർത്തകർ അമ്പരപ്പുമാറാതെ നിൽക്കുകയായിരുന്നു.