ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർഇന്ത്യ കരിമ്പട്ടികയിൽ പെടുത്തി. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി ഗെയ്ക്ക്‌വാദിന് യാത്രചചെയ്യാന്‍ കഴിയില്ല. ഇന്നലെ പുണെ-ഡൽഹി വിമാനത്തിൽവച്ച് സീറ്റിനെചൊല്ലിയുള്ള തർക്കത്തിനിടെയാണ് എംപി ജീവനക്കാരനെ മർദിച്ചത്. വിവാദമായ ശേഷവും നടപടിയെ ന്യായീകരിക്കാനാണ് എംപി ശ്രമിച്ചത്.
പുണെയിൽനിന്നും പുറപ്പെട്ട് പതിനൊന്നുമണിയോടെ ഡൽഹിയിലെത്തിയ വിമാനത്തിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ബിസിനസ് ക്ലാസിൽ ടിക്കറ്റെടുത്തശേഷം, ഇക്കോണമി ക്ലാസിൽ യാത്രചെയ്യേണ്ടിവന്നതാണ് എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ ചൊടിപ്പിച്ചത്. യാത്രയ്ക്കിടയിൽ ജീവനക്കാരോട് തട്ടിക്കയറിയ ഇദ്ദേഹം ഡൽഹിവിമാനത്താവളത്തിൽ എത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്നുണ്ടായ തര്‍ക്കത്തിനിടെ ജീവക്കാരനെ ചെരുപ്പുകൊണ്ടടിക്കുകയായിരുന്നു.
എയർഇന്ത്യയ്ക്ക് വീഴ്ചസംഭവിച്ചിട്ടും യാത്രക്കാരനായ തന്നോട് മോശമായാണ് ജീവനക്കാർ പെരുമാറിയത്. അതിനാല്‍ അടിക്കേണ്ടിവന്നുവെന്നാണ് എംപിയുടെ ന്യായീകരണം. സംഭവം പ്രത്യേക സമിതിയെക്കൊണ്ട‍് അന്വേഷിപ്പിച്ചശേഷമാണ് എംപിയെ കരിമ്പട്ടികയിൽപെടുത്തിയതായി എയർഇന്ത്യ അറിയിച്ചത്. ഇതോടെ എയർഇന്ത്യവിമാനത്തിൽ രാജ്യത്തിനകത്തും, വിദേശത്തേക്കും സഞ്ചരിക്കാൻ ഇനി എംപിക്കാവില്ല. ഗെയ്ക്ക്‌വാദിന്റെ പാർലമെൻറ് അംഗത്വം റദ്ദാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. കേന്ദ്രവ്യോമയാനവകുപ്പും വിശദീകരണംതേടി.