അബുദാബി കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ പാർക്കിങ് ബേയിലെ ഒാടയിൽ കുടുങ്ങി. എഞ്ചിനുകൾ നിലത്ത് മുട്ടിയ വിമാനത്തിൽ നിന്ന് 102യാത്രക്കാരെ എമർജിൻസി ലാഡറിലൂടെ പുറത്തെത്തിച്ചു. അപകടത്തെ കുറിച്ച് ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷനും, എയർ ഇന്ത്യയും അന്വേഷണം തുടങ്ങി.
കാഴ്ചയിലെ പിഴവിന് എന്തായാലും വലിയ വിലകൊടുക്കേണ്ടി വന്നില്ല. പുലർച്ച 2.39ന് ലാൻഡ് ചെയ്ത വിമാനം പാർക്കിങ് ബേയിലേക്കുള്ള യാത്രാമധ്യേയാണ് ഒാടയിൽ കുടുങ്ങിയത്. അപകടം തിരിച്ചറിഞ്ഞ നിമിഷം തന്നെ ഉണർന്ന സുരക്ഷാ ജീവനക്കാർ മുഴുവൻ യാത്രക്കാരെയും മൂന്നരയോടെ പുറത്തെത്തിച്ചു.
വിമനത്തിനുള്ളിലുള്ള ലഗേജുകൾ വീട്ടിലെത്തിച്ച് നൽകാമെന്ന ഉറപ്പിൽ യാത്രക്കാർ മടങ്ങി. എഞ്ചിനുകൾ നിലത്ത് മുട്ടിയ സ്ഥിതിയിലാണ് വിമാനം. പാർക്കിങ് ബേയിൽ നിന്ന് വലിച്ച് നീക്കാനാകാത്ത സ്ഥിതി. എയർ ക്രാഫ്റ്റ് റിക്കവറി സംവിധാനമുപയോഗിച്ചായിരിക്കും വിമാനം നീക്കുക. അപകടം സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും എയർ ഇന്ത്യയും പ്രത്യേകം പ്രത്യേകം അന്വേഷിക്കും. കനത്തമഴയിൽ ട്രാക്ക് പൈലറ്റിന് ദൃശ്യമാകാത്തത് അപകടകാരണമായെന്നാണ് ആദ്യഘട്ട സാങ്കേതിക നിഗമനം. അതേസമയം പാർക്കിങ് ബേയ്ക്കും 90 മീറ്റർ അകലെ വച്ച് തിരിഞ്ഞതാണ് അപകടാകരണമെന്ന വിലയിരുത്തലിലാണ് സിയാൽ അധികൃതർ.