ദക്ഷിണ കർണാടകയിൽ ദേശീയപാതയിലെ ടോൾ പിരിവിനെതിരെ സമരം ശക്തമാകുന്നു. ഉഡുപ്പി ജില്ലയില രണ്ടിടങ്ങളിലും കേരള കർണാടക അതിർത്തിയായ തലപ്പാടിയിലുമാണ് സമരം നടക്കുന്നത്.
ദേശീയപാത അറുപത്തിയേഴിൽ കുന്ദാപുരം മുതൽ തലപ്പാടി വരെയുള്ള ഭാഗങ്ങളിൽ നാലുവരിയാക്കി വികസിപ്പിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായതോടെയാണ് നിർമാണ കമ്പനി ടോൾ പിരിവ് തുടങ്ങിയത്. ഉഡുപ്പി ജില്ലയിലെ ഹജ്മാഡി, ഗുൽമി, കേരള കര്‍ണാടക അതിർത്തിയായ തലപ്പാടി എന്നിവിടങ്ങളിലാണ് ബൂത്തുകൾ. സമരം ശക്തമായതോടെ ഉഡുപ്പിയിലെ രണ്ടിടങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.തലപ്പാടിയില്‍ വൻ പൊലീസ് കാവലിലാണ് ടോൾ പിരിവ്
തലപ്പാടിയിൽ ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് സൗജന്യ യാത്രയും ഇരുപത് കിലോമീറ്ററിന് ഉള്ളിലുള്ളവർക്ക് ഇരുന്നൂറ്റിയമ്പത് രൂപയുടെ മാസാന്ത പാസും നൽകാൻ കമ്പനി തയ്യാറായിട്ടുണ്ട്. എന്നാൽ കാസർകോട് ,മംഗളുരു രജിസ്ട്രേഷനുള്ള മുഴുവൻ വാഹനങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണമെന്നാണ് ആവശ്യം.