ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് 10,000 രൂപയുടെ മാസ പെൻഷൻ നൽകാൻ ബിഹാർ സർക്കാർ തീരുമാനം. 1975ലെ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിച്ചവർക്കുള്ള പെൻഷനാണ് ലാലുവിന് നൽകുക. ‘ജെപി സേനാനി സമ്മാൻ’ എന്ന പേരിൽ മുഖ്യമന്ത്രി നിതീഷ് കുമാർ 2009ൽ നടപ്പാക്കിയ പദ്ധതിയുടെ കീഴിൽ ആണ് ലാലുവിന് പെൻഷൻ നൽകുക.
സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ പേരിൽ ആരംഭിച്ചതാണ് പെൻഷൻ പദ്ധതി. അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന ‘സമ്പൂർണക്രാന്തി’ മുന്നേറ്റത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവർക്കാണ് പെൻഷൻ. 1975ൽ ലാലുവിനെയും നിതീഷിനെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. 2015ൽ നിയമഭേദഗതി വരുത്തിയതോടെയാണ് ലാലുവിനും പെൻഷന് അർഹതയായത്.
ഒരു മാസം മുതൽ ആറുമാസം വരെ ശിക്ഷ അനുഭവിച്ചവർക്ക് 5000 രൂപയും ആറുമാസത്തിലേറെ ജയിലിൽ കഴിഞ്ഞവർക്ക് പതിനായിരം രൂപയുമാണ് പെൻഷൻ. നിതീഷ് പെൻഷന് അർഹനാണെങ്കിലും അദ്ദേഹം ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.