ബിജെപിയുടെ രാജ്യവ്യാപകമായുള്ള മുന്നേറ്റത്തിൽ ആകൃഷ്ടരായി എൻഡിഎ പാളയത്തിലെത്തിയ ജെഡിയു ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ പ്രാതിനിധ്യമില്ല. ദേശീയ തലത്തിൽ ബിജെപിക്കെതിരെ യോജിച്ചുള്ള മുന്നേറ്റത്തിന് മുൻകൈയ്യെടുത്ത പ്രതിപക്ഷ കക്ഷികളുടെ കാലുവാരി എൻഡിഎയിലെത്തിയ നിതീഷ് കുമാറാണ് തിരിച്ചടി കിട്ടിയ പ്രമുഖരിലൊരാൾ. കാലുവാരി കൂടെയെത്തിയ ജെഡിയുവിനെ മോദിയും കാലുവാരിയ കാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടന അവശേഷിപ്പിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ടു മന്ത്രിസ്ഥാനം കിട്ടുമെന്ന് ശനിയാഴ്ച രാത്രി വരെ കേട്ടിരുന്നു. എന്നാൽ, അവരെ കയ്യകലത്തിൽ നിർത്താനാണ് മോദി തീരുമാനിച്ചത്. പ്രധാനമന്ത്രി മോദിയിൽനിന്നു വിളിയൊന്നു വന്നില്ലെന്നും പുനഃസംഘടനയിൽ നിരാശയുണ്ടെന്നും നിതീഷ് കുമാർ തുറന്നടിച്ചു.
ഇതിനു പിന്നാലെ നിതീഷിനെ പരിഹസിച്ച് മുൻ സഖ്യകക്ഷി കൂടിയായ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്തെത്തി. സ്വന്തം ജനങ്ങളെ കൈവിട്ടവരെ ആരും വിശ്വസിക്കില്ലെന്ന് ലാലു ചൂണ്ടിക്കാട്ടി. ‘പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനുപോലും അവർ നിതീഷിനെ ക്ഷണിച്ചില്ല. സ്വന്തം ജനങ്ങളെ കൈവിട്ടവരെ മറ്റുള്ളവർ എങ്ങനെ വിശ്വസിക്കും? ഇതു നിതീഷ് കുമാറിന്റെ വിധിയാണ്’ – ലാലു പറഞ്ഞു.
നിതീഷിന്റെ ജനതാദൾ യുണൈറ്റഡിന് ലോക്സഭയിൽ രണ്ടും രാജ്യസഭയിൽ ഏഴും എംപിമാരുണ്ട്. ഇതിൽ ഒരാൾക്ക് കാബിനറ്റ് റാങ്കും മറ്റൊരാൾക്ക് സഹമന്ത്രി സ്ഥാനവും കിട്ടുമെന്ന് നിതീഷ് കുമാർ ഉറച്ചു വിശ്വസിച്ചിരുന്നു.