ബാലസോർ (ഒഡീഷ)∙ ദ്വിതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികാസദിശയിൽ സുപ്രധാന നാഴികക്കല്ലായി ഇന്ത്യയുടെ ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയകരം. ഒഡീഷ തീരത്തിനു സമീപം അബ്ദുൽ കലാം ദ്വീപിൽനിന്ന് ഇന്നലെ രാവിലെ 7.45ന് ആണു മിസൈൽ തൊടുത്തത്. കരയിലേക്ക് അടുത്തുകൊണ്ടിരുന്ന പ്രതീകാത്മക ശത്രുമിസൈലിനെ ഭൗമാന്തരീക്ഷത്തിനു പുറത്തുവച്ചുതന്നെ തകർത്താണു പരീക്ഷണം വിജയം നേടിയത്.
ഇന്ത്യയുടെ പൃഥ്വി മിസൈൽവേധ മിസൈൽ (പൃഥ്വി ഡിഫൻസ് വെഹിക്കിൾ - പിഡിവി) ദൗത്യത്തിന്റെ ഭാഗമായാണു മിസൈൽ പരീക്ഷണം. 2000 കിലോമീറ്റർ അകലെനിന്നു ശത്രുരാജ്യത്തിന്റേതെന്ന നിലയിലുള്ള ബാലിസ്റ്റിക് മിസൈൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കപ്പലിൽനിന്നാണു തൊടുത്തത്. സ്വയം നിയന്ത്രിത റഡാർ സംവിധാനം ശത്രുമിസൈൽ കണ്ടെത്തുകയും സഞ്ചാരപഥ വിവരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്നാണു ശത്രു മിസൈലിനെ കണ്ടെത്തി തകർക്കുന്ന പ്രതിരോധ മിസൈൽ ലക്ഷ്യത്തിലേക്കു കുതിച്ചത്.