ഇന്ത്യയുടെ യുദ്ധവിമാന വാഹിനിയായ ഐഎൻഎസ് വിരാട് ഇന്ന് ഡികമ്മിഷൻ ചെയ്യും. മൂന്നുപതിറ്റാണ്ടുകാലം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന വിരാട്, 27തവണ ഭൂഗോളംചുറ്റിയ ലോകത്തിലെതന്നെ ഏകയുദ്ധക്കപ്പലാണ്.
എച്ച്എംഎസ് ഹെർമിസ് എന്ന കപ്പല്‍ ബ്രിട്ടിഷ് റോയൽ നേവിയുടെ ഭാഗമായത് 1959ൽ. 27 വർഷത്തിനുശേഷം, 1987ൽ 63 മില്യൺ പൗണ്ടിന് ആ കപ്പൽ ഇന്ത്യവാങ്ങുന്നു. ശേഷം വിരാട് എന്ന് പേരുനൽകി. വാങ്ങുമ്പോൾ പത്തുവർഷമായിരുന്നു കാലാവധിയെങ്കിലും നീണ്ട മുപ്പതുവർഷം ഐഎൻഎസ് വിരാട് ഇന്ത്യൻനേവിയുടെ കരുത്തായി. 1989 ലെ ശ്രീലങ്കന്‍ ദൗത്യമായ ഓപ്പറേഷന്‍ ജൂപ്പിറ്റർ, 1999ലെ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ വിജയ് എന്നിവയില്‍ നിര്‍ണായക പങ്ക്. യുഎസ്, ഫ്രഞ്ച് നേവിയുമായി ചേര്‍ന്നും, ഒമാന്‍ നേവിയുമായി ചേര്‍ന്നുള്ള അല്‍ സബ്രര്‍ സംയുക്ത നാവികാഭ്യാസം, ട്രോപ്പക്സ് സൈനികാഭ്യാസം തുടങ്ങി 2001ലെ പാര്‍ലമെന്റ് ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍സേന നടത്തിയ ഓപ്പറേഷന്‍ പരാക്രമിലും വിരാട് പങ്ക്‍വഹിച്ചു. കഴിഞ്ഞവര്‍ഷം നടന്ന രാജ്യാന്തര ഫ്ളീറ്റ് റിവ്യൂവിലാണ് കപ്പല്‍ അവസാനമായി സേനയുടെ ഭാഗമായത്.
ആവി എഞ്ചിൻ ഉപയോഗിക്കുന്ന ലോകത്തെ ഏക വിമാനവാഹിനിക്കപ്പല്‍ . ഇരുപത്തിയേഴ് തവണ ലോകംചുറ്റിയ ലോകത്തിലെതന്നെ ഏകയുദ്ധകപ്പൽ. വിശേഷണങ്ങളെല്ലാം അഴിച്ചുവച്ച് വിരാട് മടങ്ങുകയാണ്. ഇന്ത്യൻപതാകയേന്തി കടൽപരപ്പിൽ മൂന്നുപതിറ്റാണ്ടുകാലം വീരോചിതമായ ചരിത്രമെഴുതിയശേഷം.