ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ശശികലയെ ഇപ്പോൾ ക്ഷണിക്കുന്നതു യുക്തമായിരിക്കില്ലെന്നു ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചതായി സൂചന. അനധികൃത സ്വത്തു കേസിൽ സുപ്രീം കോടതി വിധി വന്ന ശേഷം മാത്രം മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചാൽ മതിയെന്നാണു നിയമോപദേശം.
കീഴ്‌വഴക്കങ്ങളില്ലാത്ത സവിശേഷ സാഹചര്യമാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രിയായാലും നിലവിൽ എംഎൽഎയല്ലാത്ത ശശികല ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. സ്വത്തു കേസിൽ വിധി എതിരായാൽ അതിനുള്ള സാധ്യത അടയും. അതേസമയം, ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ടൊന്നും നൽകിയിട്ടില്ലെന്ന് രാജ്ഭവൻ രാത്രി വൈകി വാർത്തക്കുറിപ്പിൽ അറിയിച്ചു. സ്വത്തുകേസിൽ ഒരാഴ്ചയ്ക്കകം വിധി പറയുമെന്നു സുപ്രീം കോടതി കഴിഞ്ഞ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രിയായി പനീർസെൽവം തുടർന്നേക്കും. തന്നെ നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നുവെന്നു പനീർസെൽവം ഗവർണറെ അറിയിച്ചിരുന്നു. അതിനിടെ, ശശികല പക്ഷത്തെ എംഎൽഎമാർ തടങ്കലിലാണെന്ന ആരോപണത്തെക്കുറിച്ചു മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. ‘ഇതു സത്യമാണെങ്കിൽ ഏറെ ഗൗരവമുള്ളതാണ്. എംഎൽഎമാർ എവിടെയാണെന്നതു സംബന്ധിച്ചു സത്യവാങ്മൂലം സമർപ്പിക്കണം’– കോടതി ആവശ്യപ്പെട്ടു. സാമാജികർ തടങ്കലിലാണെന്നും അവരെ ഫോണിൽപോലും കിട്ടുന്നില്ലെന്നുമുള്ള ഹർജികൾ 13നു വീണ്ടും പരിഗണിക്കും. അതേസമയം, എല്ലാവരും ചെന്നൈയിലെ എംഎൽഎ ഹോസ്റ്റലിലുണ്ടെന്നു കഴിഞ്ഞ ദിവസം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതു തെറ്റാണെന്ന് ഇന്നലെ സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. ചീഫ് സെക്രട്ടറി, ഡിജിപി, ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എന്നിവരുമായി സ്ഥിതിഗതികൾ ചർച്ചചെയ്ത ഗവർണർ വിദ്യാസാഗർ റാവു, തടങ്കൽ ആരോപണം സംബന്ധിച്ചു വിശദീകരണം തേടിയതായാണു സൂചന. അതിനിടെ, ശശികല പക്ഷം നിർബന്ധപൂർവം പിന്തുണ സമ്മതപത്രത്തിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് എസ്.പി.ഷൺമുഖനാഥൻ എംഎൽഎ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
സാമാജികർ തടങ്കലിലാണെന്നും അവിടേക്കു കൊണ്ടുപോകുന്നതിനിടയിൽ താൻ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പനീർസെൽവത്തിനു പരസ്യപിന്തുണ അറിയിച്ച അഞ്ച് എംഎൽഎമാരിൽ ഒരാളാണിദ്ദേഹം. ചെന്നൈയിൽനിന്ന് 70 കിലോമീറ്ററോളം അകലെ മഹാബലിപുരത്തും കൽപ്പാക്കത്തുമുള്ള റിസോർട്ടുകളിലായാണു ശശികല പക്ഷം 120 എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിനു പിന്നാലെ ആറ് എംഎൽഎമാർ റിസോർട്ടിനു പുറത്തെത്തി തങ്ങൾ ആരുടെയും തടങ്കലിൽ അല്ലെന്ന് അവകാശപ്പെട്ടു. എന്നാൽ, മാധ്യമപ്രവർത്തകരുൾപ്പെടെ പുറത്തുനിന്നുള്ള ആരെയും സുരക്ഷാ ജീവനക്കാർ അകത്തേക്കു പ്രവേശിപ്പിച്ചില്ല. ഭരണസ്തംഭനം പരിഹരിക്കാൻ ഇടപെടണമെന്നും തടങ്കലിലുള്ള എംഎൽഎമാർക്കു സ്വതന്ത്ര നിലപാടു വ്യക്തമാക്കാൻ നിയമസഭ വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ഗവർണറെ കണ്ടു. വിശ്വാസവോട്ടെടുപ്പുണ്ടായാൽ ഡിഎംകെ പനീർസെൽവത്തെ പിന്തുണച്ചേക്കും. കാത്തിരുന്നു കാണാമെന്നുള്ള നിലപാടാണു കോൺഗ്രസിനെങ്കിലും വിശ്വാസ വോട്ട് വന്നാൽ ഇതേ നിലപാടെടുക്കാനാണു സാധ്യത. പനീർസെൽവം പക്ഷത്തുള്ള അണ്ണാ ഡിഎംകെ പ്രസീഡിയം പാർട്ടി ചെയർമാൻ ഇ. മധുസൂദനനെ ജനറൽ സെക്രട്ടറി ശശികല പാർട്ടിയിൽനിന്നു പുറത്താക്കി.
പുതിയ പ്രസീഡിയം ചെയർമാനായി മുൻമന്ത്രി കെ.എ.സെങ്കോട്ടയ്യനെ നിയമിച്ചു. ശശികലയെ ജനറൽ സെക്രട്ടറിയായി അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനു മധുസൂദനൻ കത്തയച്ചു. ശശികലയെ ഇന്നലെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാതിരുന്നതോടെ പനീർസെൽവം ക്യാംപ് ആത്മവിശ്വാസത്തിൽ. ശശികല പക്ഷത്തുനിന്ന് ഇനിയും എംഎൽഎമാർ തങ്ങൾക്കൊപ്പം വരുമെന്നും അവർ പ്രതീക്ഷയർപ്പിക്കുന്നു. എംഎൽഎമാരാരും പുതുതായി എത്തിയില്ലെങ്കിലും മുൻ കേന്ദ്രമന്ത്രി ഇ. പൊന്നുസാമി ഇന്നലെ പനീർസെൽവം പക്ഷത്തെത്തി. മുൻ പിഎംകെ നേതാവായ പൊന്നുസാമി 1999– 2001 കാലത്ത് എൻഡിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു. 2013ലാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. പനീർസെൽവത്തിനു പിന്തുണയുമായി പാർട്ടി പ്രവർത്തകർ ഗ്രീൻവേയ്സ് റോഡിലെ അദ്ദേഹത്തിന്റെ വസതിയിലെത്തുന്നുണ്ട്. അണ്ണാ ഡിഎംകെയിലെ ഐടി വിഭാഗം പ്രവർത്തകർ ഇവിടെയെത്തുന്ന ഓരോരുത്തരുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പനീർസെൽവത്തിന് അനുകൂലമായ ഹാഷ്ടാഗ് പ്രചാരണത്തിനും ഈ സംഘം നേതൃത്വം നൽകുന്നു.